
77 ശതമാനം സ്വർണവും തിരിച്ചെത്തിച്ചു
കൊച്ചി: വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണ ശേഖരത്തിന്റെ വലിയൊരു ഭാഗം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക്. നിലവിൽ റിസർവ് ബാങ്കിന്റെ മൊത്തം ശേഖരത്തിന്റെ 77 ശതമാനവും നാട്ടിലാണ്. 2026 മാർച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണം 880.52 ടണ്ണാണ്. ഇതിൽ 312.32 ടൺ സ്വർണം കറൻസി നോട്ടുകൾ പ്രിന്റ് ചെയ്യുന്നതിന് പിന്തുണയായി ഇന്ത്യയിൽ സൂക്ഷിച്ചിരിക്കുന്നു. 367.73 ടൺ സ്വർണം റിസർവ് ബാങ്ക് ബാങ്കിംഗ് വകുപ്പിന്റെ ആസ്തിയായി ഇന്ത്യയിൽ തന്നെയുണ്ട്. മൊത്തം 680.05 ടൺ ഇന്ത്യയിലാണുള്ളത്. ശേഷിക്കുന്ന 200.47 ടണ്ണാണ് വിദേശത്ത് സൂക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം മാർച്ച് 31ന് ഇന്ത്യയുടെ സ്വർണ ശേഖരത്തിൽ 511.98 ടൺ മാത്രമാണ് രാജ്യത്തിനുള്ളിൽ സൂക്ഷിച്ചിരുന്നത്. 367.60 ടൺ വിദേശത്തുമായിരുന്നു. ഒരു വർഷത്തിനിടെ ഇന്ത്യയുടെ ആഭ്യന്തര സ്വർണ ശേഖരത്തിൽ 168.07 ടണ്ണിന്റെ വർദ്ധനയാണുണ്ടായത്. അതേസമയം മൊത്തം ശേഖരം ഇക്കാലയളവിൽ 0.94 ടൺ മാത്രമാണ് വർദ്ധിച്ചത്. വിദേശത്ത് സൂക്ഷിച്ചിരുന്ന വലിയ ഭാഗം സ്വർണം ഇക്കാലയളവിൽ ഇന്ത്യയിൽ തിരിച്ചെത്തിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സുരക്ഷിതത്വം പ്രധാനം
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 100.32 ടൺ സ്വർണമാണ് വിദേശ വോൾട്ടുകളിൽ നിന്ന് തിരിച്ചുകൊണ്ടുവന്നത്. ബാങ്ക് ഒഫ് ഇംഗ്ളണ്ട് ഉൾപ്പെടെയുള്ള വിദേശ സ്ഥാപനങ്ങളിലാണ് റിസർവ് ബാങ്ക് സ്വർണത്തിന്റെ ഒരു ഭാഗം സൂക്ഷിച്ചിരുന്നത്. ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ശക്തമാകുന്ന സാഹചര്യത്തിൽ സ്വർണത്തിന്റെ തന്ത്രപ്രാധാന്യം വർദ്ധിക്കുന്നതിനിടെയാണ് റിസർവ് ബാങ്ക് ആഭ്യന്തര ശേഖരം വർദ്ധിപ്പിക്കുന്നത്. അന്താരാഷ്ട്ര ഇടപാടുകൾക്കും സ്വാപ്പുകൾക്കും വിദേശത്ത് സൂക്ഷിക്കുന്നത് സൗകര്യപ്രദമാണെങ്കിലും, ആഭ്യന്തര വോൾട്ടുകളിലേക്ക് മാറ്റുന്നതിലൂടെ ശേഖരത്തിൽ നേരിട്ടുള്ള നിയന്ത്രണം ഉറപ്പാക്കാനാകും.
ശേഷിക്കുന്നത് 200 ടൺ
നിലവിൽ 200.47 ടൺ സ്വർണമാണ് ഇന്ത്യ വിദേശത്ത് സൂക്ഷിക്കുന്നത്. ഇതിൽ 197.67 ടൺ ബാങ്ക് ഒഫ് ഇംഗ്ളണ്ടിലും ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്‌സിലുമാണ് വെച്ചിട്ടുള്ളത്. 2.8 ടൺ സ്വർണ നിക്ഷേപമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |