
കാഞ്ഞങ്ങാട്: ചെറിയ പെരുന്നാളും വിഷുവുമാക്കെ കഴിഞ്ഞ് വില 125 രൂപയിൽ എത്തിയിടത്തു നിന്ന് ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു. കിലോഗ്രാമിനു 175-180 രൂപയാണ് കാഞ്ഞങ്ങാട് മാർക്കറ്റിൽ. ബലിപെരുന്നാൾ ആസന്നമായിരിക്കെ വില ഇനിയും കൂടുമെന്നാണ് ചില്ലറ വ്യാപാരികൾ പറയുന്നത്. ചൂട്കൂടിയതോടെ കോഴി ആവശ്യക്കാർ കുറഞ്ഞതും, ഹാച്ചറികൾ ഉൽപ്പാദനം കുറച്ചതുമാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. ബലി പെരുന്നാളിന് വിപണി സജീവമാക്കാനാണ് ഇതെന്ന് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
രൂക്ഷമായ വേനൽ ചൂട് കോഴിവളർത്തൽ മേഖലയെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. വേനൽ ചൂടിൽ കോഴി കുഞ്ഞുങ്ങൾ ചത്തുപോകുന്നതും വില കൂടാൻ കാരണമായിട്ടുണ്ട്. 45 ദിവസം തീറ്റയും വെള്ളവും കൊടുത്തു വളർത്തിയാലാണ് ഇറച്ചി കോഴികൾ വിൽക്കാൻ പാകത്തിലാകുന്നത്. എന്നാൽ 35 ദിവസം ആകുമ്പോഴേക്കും കോഴികൾ ചത്തൊടുങ്ങുന്നു. അതാണ് കോഴി ലഭ്യത കുറയാൻ ഇടയാക്കിയത്. കാഞ്ഞങ്ങാടിനു പുറമെ നിലേശ്വരം, തൃക്കരിപ്പൂർ എന്നിവിടങ്ങളിലൊക്കെ മാർക്കറ്റ് വില 180 രൂപയിൽ എത്തി നിൽക്കുന്നു.
തമിഴ്നാട്ടിൽ നിന്നു വരുന്ന കോഴികളാണ് ഇവിടങ്ങളിലെ മാർക്കറ്റുകളിൽ ലഭ്യമാകുന്നത്. മത്സ്യ ലഭ്യത കുറഞ്ഞതും കോഴി വില കൂടാൻ കാരണമായി. മത്സ്യത്തിൽ മത്തി മാത്രമാണ് മാർക്കറ്റിൽ കിട്ടുന്നത്. കോഴിക്കച്ചവടക്കാർ കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കുകയാണെന്നആക്ഷേപവും ഉയരുന്നുണ്ട്. ആഘോഷം മുൻ നിർത്തിയാണ് വിലക്കയറ്റം ഉണ്ടാക്കുന്നത്. അതേസമയം ആവശ്യ സാധനങ്ങളുടെ വിലയും ഇന്ധന വിലയുമെല്ലാം കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്നുറപ്പാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |