
കോഴിക്കോട്: മാലിന്യത്തിൽ തള്ളിയ ഏഴു പവൻ സ്വർണം ഉടമയ്‌ക്ക് കൈമാറിയ കോഴിക്കോട്ടെ ആറംഗ ഹരിതകർമ്മ സേനാംഗങ്ങൾക്കിപ്പോൾ തങ്കത്തിളക്കമാണ്. ബേപ്പൂർ കോയവളപ്പിൽ നുസൈബ, മാറാട് വാട്ടർടാങ്കിനു സമീപം സെബ്രീന, മാറാട് അനീഷ.ടി.വി, പയ്യാനക്കൽ വെസ്റ്റ് കണ്ണഞ്ചേരി ഇബ്രാഹിം ബാബു, ഡ്രൈവർമാരായ അനന്ദു.കെ, സോംലിത്ത് എന്നിവരാണ് സ്വർണം വീണ്ടെടുത്തത്.
'ഒരു പവൻപോലും തികച്ചില്ലാത്ത വീടുകളിലുള്ളവരാണ് ഞങ്ങൾ. രാവിലെ എട്ടുമണിക്ക് ജോലിക്കിറങ്ങും. പയ്യാനക്കൽ വൈ.എം.ആർ.സി സരോവരം റസിഡന്റ്സ് അസോസിയേഷനിലുള്ള സൈക്കാഫ് വീട്ടിൽ അബ്‌ദുൾ സലാമിന്റെ വീട്ടിൽ നിന്ന് ഒരു മാസം മുൻപാണ് പഴയ തുണിക്കെട്ടെടുത്തത്. അത് ചാക്കിലാക്കി നെല്ലിക്കോട്ടെ കളക്ഷൻ സെന്ററിലെത്തിച്ചു. ഒരു മാസം കഴിഞ്ഞാണ് സ്വർണം നഷ്ടമായെന്നറിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെ തെരഞ്ഞാണ് തുണിക്കെട്ട് കണ്ടെത്തിയത്. അതിൽ സ്വർണം ഭദ്രമായുണ്ടായിരുന്നു. മറ്റുള്ളവരുടെ മുതലെടുത്ത് തിന്നാൽ കുട്ടികൾക്ക് വയറു നിറയില്ല"- നുസൈബയും സെബ്രീനയും അനീഷയും കേരളകൗമുദിയോട് മനസുതുറന്നു.
മേയ് 17നാണ് സ്വർണമുൾപ്പെട്ട പഴയ തുണിക്കെട്ട് അബ്‌ദുൾ സലാമിന്റെ വീട്ടിൽ നിന്ന് ശേഖരിച്ചത്. കള്ളൻമാരെ പേടിച്ച് അബ്‌ദുൾ സലാമാണ് അലമാരയിലെ പഴയതുണിയിൽ സ്വർണമൊളിപ്പിച്ചത്. ഇതറിയാതെ ഭാര്യ സാബിറയാണ് ഹരിത കർമ്മസേനയ്‌ക്ക് തുണിക്കെട്ടെടുത്ത് കൊടുത്തത്.
പടച്ചോന്റെ പുണ്യം
സ്വർണം തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് പ്രിന്റിംഗ് കട നടത്തുന്ന അബ്ദുൾ സലാം. എല്ലാം പടച്ചോന്റെ പുണ്യമാണെന്ന് സലാം പറഞ്ഞു. ഹരിതസേനാംഗങ്ങളെ ആദരിക്കുമെന്ന് പയ്യാനക്കലിലെ സരോവരം റസിഡന്റ്‌സ് അസോസിയേഷൻ ട്രഷറർ ഷാജിൽകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |