തിരുവനന്തപുരം: ചെലവ് കുറവും നൈപുണ്യശേഷിയുള്ള മനുഷ്യവിഭവ ശേഷിയും കൊണ്ട് കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് അനുയോജ്യമായ ആഗോള ശേഷി കേന്ദ്രങ്ങളുടെ (ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ-ജി.സി.സി) രണ്ടാമത്തെ തരംഗത്തിന് സംസ്ഥാനം സജ്ജമായതായി പ്രമുഖ ഐ.ടി വ്യവസായ പ്രതിനിധികൾ.
കോവളത്ത് സംഘടിപ്പിച്ച രാജ്യത്തെ വലിയ റെസിഡൻഷ്യൽ ജി.സി.സി ഉച്ചകോടിയായ ഇക്കണോമിക് ടൈംസ് ജി.സി.സി വേൾഡ് സർജിന്റെ രണ്ടാം പതിപ്പിൽ നടന്ന 'ദ നെക്സ്റ്റ് വേവ് ഒഫ് ജി.സി.സി ഗ്രോത്ത്: വൈ കേരള, വൈ നൗ' എന്ന പാനൽ ചർച്ചയിലാണ് കേരളം മുന്നോട്ടുവയ്ക്കുന്ന സാദ്ധ്യതകൾ അവതരിപ്പിച്ചത്. സർക്കാരിന്റെ ക്രിയാത്മക ഇടപെടൽ, നൈപുണ്യവൈദഗ്ദ്ധ്യം, കുറഞ്ഞ തൊഴിൽമാറ്റ നിരക്ക് , മികച്ച ജീവിത നിലവാരം എന്നിവ ജി.സി.സികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
വ്യവസായവും അക്കാഡമികമേഖലയും തമ്മിലുള്ള ബന്ധവും നൈപുണ്യശേഷിയുള്ള പ്രതിഭകളുടെ സാന്നിദ്ധ്യമാണ് ജി.സി.സികൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതെന്ന് ഐ.സി.ടി അക്കാഡമി ഒഫ് കേരള സി.ഇ.ഒ മുരളീധരൻ മണ്ണീങ്കൽ പറഞ്ഞു. ഐ.ടി ഇലക്ട്രോണിക്സ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു 'കേരളം, ആൻ ഇക്കോസിസ്റ്റം ഫോർ ഗ്ലോബൽ കേപ്പബിലിറ്റി' എന്ന വിഷയം അവതരിപ്പിച്ചു. ആഗോള പ്രവാസി ശൃംഖല, കെ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഭരണ സംവിധാനം, ഐ.ടി ഇടനാഴികൾ, സെമികണ്ടക്ടർ, സ്‌പേസ് ഡീപ് ടെക് സ്റ്റാർട്ട് അപ്പുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള സർക്കാർ നയം തുടങ്ങിയവ അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിൽ നിന്നുള്ള 125ൽ അധികം പ്രമുഖർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |