SignIn
Kerala Kaumudi Online
Saturday, 19 September 2026 9.56 AM IST

കേരളത്തിലെ നാല് ജില്ലകളിൽ കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ കിണറുകളിൽ വെള്ളം കാണില്ല

well

തിരുവനന്തുപുരം: ഭൂമിയെ കുളിർപ്പിക്കുന്ന മഴ പെയ്തിറങ്ങിയില്ലെങ്കിൽ സംസ്ഥാനത്തെ ഭൂഗർഭ ജലം ആഴങ്ങളിലേക്ക് പോയി മറയും. കാലവർഷം ചതിച്ചതും വേനൽച്ചൂട് കൂടിയതും കാരണം ഭൂഗർഭജലനിരപ്പ് താഴേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. വേനൽക്കാലത്തിന് മുമ്പേ കിണറുകൾ വറ്റും. കുടിവെള്ളം കിട്ടാതെയാകും.
കാസർകോട്,പാലക്കാട്,തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇപ്പോഴേ ഭൂഗർഭജല വിതാനം താഴുന്നതായി ഭൂജല വകുപ്പിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

മഴ വഴിയും ജലസ്രോതസുകൾവഴിയും മണ്ണിലേക്ക് താഴുന്ന ജലത്തിന്റെ തോത് അനുസരിച്ച് ഉപയോഗിക്കാവുന്ന ഭൂഗർഭ ജലത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള ഗ്രൗണ്ട് വാട്ടർ എസ്റ്റിമേഷൻ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത് കാസർകോട് ബ്ലോക്കിലെ 97.68 ശതമാനം ഭൂഗർഭജലവും ഉപയോഗിച്ചു കഴിഞ്ഞുവെന്നാണ്. പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ 95 ശതമാനം ഭൂഗർഭ ജലം വിനിയോഗിച്ചു കഴിഞ്ഞു.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്കും ഭൂഗർഭ ജലം 80ശതമാനത്തിലധികം ഉപയോഗിച്ചു കഴിഞ്ഞു. 80 കഴിഞ്ഞാൽ ഗുരുതരമേഖലയാണ്.

2005ൽ കാസർകോട്,കോഴിക്കോട്,ചിറ്റൂർ (പാലക്കാട്),കൊടുങ്ങല്ലൂർ (തൃശൂർ),അതിയന്നൂർ (തിരുവനന്തപുരം) എന്നീ ബ്ലോക്കുകളെയായിരുന്നു 'അമിതചൂഷണ' മേഖലയായി കണ്ടെത്തിയത്.

2017ൽ ചിറ്റൂരും കാസർകോടും ഒഴികെയുള്ള ബ്ലോക്കുകൾ സുരക്ഷിത (സേഫ്) സ്ഥാനത്ത് തിരിച്ചെത്തി.

സേഫായിരുന്ന ആ മേഖലകളെല്ലാം ഇപ്പോൾ സെമി ക്രിട്ടിക്കൽ മേഖലയായി മാറി. ഇനിയും മഴ കിട്ടിയില്ലെങ്കിൽ ഒരു മാസത്തിനകം ഇവയും ഗുരുതര മേഖലയായി മാറുമെന്ന് ഭൂജലവകുപ്പ് കണക്കാക്കുന്നു.

അമിത ചൂഷണ മേഖലയായി കണ്ടെത്തിയ പ്രദേശങ്ങളിൽ കുഴൽകിണർ കുഴിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സുരക്ഷിത മേഖലയിലേക്ക് മാറിയതോടെ നിയന്ത്രണം ഇല്ലാതായി.

ഭൂഗർഭജലം കുറയാൻ കാരണം

1 വാണിജ്യാവശ്യത്തിനും കുഴൽ കിണറുകൾ വ്യാപകം

2 വീടുകൾ കൂടുന്നതിനുസരിച്ച് കിണറുകളും കൂടി

3 കൃഷി കുറഞ്ഞു, പാടങ്ങൾ ഇല്ലാതായി

4 വയലുകളും ചതുപ്പ് പ്രദേശങ്ങളും നികത്തി

പ്രതിരോധിക്കാൻ

1 ഭൂഗർഭ ജല വിനിയോഗം നിയന്ത്രിക്കുക

2റീചാർജ്ജിംഗ് പദ്ധതികൾ നടപ്പിലാക്കുക

3 ഭൂജലവിനിയോഗം നിയന്ത്രിക്കുക

മഴ: ജൂൺ മുതൽ ആഗസ്റ്റ് വരെ

(സെന്റിമീറ്ററിൽ)

ജില്ല.....................................കിട്ടേണ്ടത്..............കിട്ടിയത് .............കുറവ് (%)

തിരുവനന്തപുരം..........66.6.............................. 35.6........................ 47%

കൊല്ലം..............................103.1...............................66.2....................... 36%

പത്തനംതിട്ട...................132.1................................85.8.......................35%

ആലപ്പുഴ............................137................................. 92.8.....................32%

കോട്ടയം.............................161..................................75.9.....................53%

ഇടുക്കി................................220.3.............................82.7......................62%

എറണാകുളം..................179.6............................104.2..................... 42%

തൃശൂർ................................183.8.............................88.9....................... 52%

പാലക്കാട്.......................... 134.9........................... 62.2....................... 54%

മലപ്പുറം...............................170.2........................... 87.4.......................49%

വയനാട് ................................220........................... 92.2....................... 58%

കോഴിക്കോട്....................227.3............................ 99......................... 56%

കണ്ണൂർ.................................234.9..........................157.2...................... 33%

കാസർകോട്....................257.6...........................172.8......................33%

ഉപയോഗത്തോത്

95%ന് മുകളിൽ അമിതചൂഷണം

80% മുകളിൽ ഗുരുതരം

50-80% ഭാഗികമായി അപകടകരം

50% താഴെ സുരക്ഷിതം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNDER WATER RESOURCE, KERALA, WELL RECHARGE, LACK OF RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA