
2000 ഒക്ടോബർ...കറാച്ചിക്കാരൻ അലി അക്ബർ കരിഞ്ചന്തയിൽ ഒരു പുരാതന മമ്മി വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. അതും ഏകദേശം 1.1 കോടി ഡോളറിന്. പക്ഷേ, കഥമാറി. അലി അക്ബറിനെ പാക് പൊലീസ് പൊക്കി. ഇറാനും അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിലെ വാലി മുഹമ്മദ് റീകി എന്ന ഗോത്ര നേതാവിന്റെ കൈവശമായിരുന്നു ആ മമ്മിയെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തി.
ഷെരീഫ് ഷാ ബാഖി എന്ന ഇറാൻ സ്വദേശിയാണ് തനിക്ക് മമ്മി തന്നതെന്നായിരുന്നു റീകിയുടെ മൊഴി. ക്വെറ്റയ്ക്ക് സമീപമുണ്ടായ ഒരു ഭൂകമ്പത്തിന് ശേഷം മമ്മി ലഭിച്ചെന്നാണ് ഷെരീഫ് പറഞ്ഞതെന്നും റീകി വെളിപ്പെടുത്തി. പിന്നീട് ഷെരീഫിനെ കണ്ടിട്ടില്ല. മമ്മി വിറ്റ് കിട്ടുന്ന പണം തുല്യമായി വീതിക്കാനായിരുന്നു റീകിയുടെയും ഇടനിലക്കാരനായ അക്ബറിന്റെയും പദ്ധതി. പുരാവസ്തു നിയമം ലംഘിച്ച് വില്പനയ്ക്ക് ശ്രമിച്ചതിനാൽ മമ്മി ഏറ്റെടുത്ത് കറാച്ചി നാഷണൽ മ്യൂസിയത്തിലേയ്ക്ക് മാറ്റി.
പേർഷ്യൻ രാജകുമാരി
അലങ്കാരപ്പണികളുള്ള തടിപ്പെട്ടിയിലാരുന്നു മമ്മി. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ഏതോ രാജകുമാരി. സ്വർണ്ണക്കിരീടവും മുഖംമൂടിയും ആഭരണങ്ങളും അണിഞ്ഞ് ശാന്തമായി ഉറങ്ങുന്നു. മമ്മിയ്ക്ക് മുകളിൽ സ്വർണ ഫലകത്തിൽ ക്യൂണിഫോം ലിപിയിൽ 'ഞാൻ റോഡഗ്യൂൻ, മഹാനായ സർക്സീസ് രാജാവിന്റെ മകൾ" എന്ന് എഴുതിയിരുന്നു.
പേർഷ്യൻ രാജാവായ സർക്സീസ് ഒന്നാമന്റെ മകൾ 'റോഡഗ്യൂൻ" ബി.സി അഞ്ചാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. ഈജിപ്ഷ്യൻ ഭരണാധികാരികളെ മമ്മി രൂപത്തിലാക്കി സൂക്ഷിച്ചിരുന്നതായി എല്ലാവർക്കും അറിയാം. പക്ഷേ, ഒരു പേർഷ്യൻ രാജകുമാരി മമ്മി രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് ഏവരേയും അമ്പരപ്പിച്ചു. റോഡഗ്യൂനെ പറ്റിയുള്ള കാര്യമായ വിവരങ്ങളൊന്നും ലഭ്യവുമല്ല. മമ്മിയുടെ കാര്യം ആഗോള ചർച്ചയായി. ഒട്ടുംവൈകാതെ നയതന്ത്ര വടംവലികൾക്കും കാരണമായി. മമ്മിയുടെ ഉടമസ്ഥാവകാശത്തിനായി പാകിസ്ഥാനും ഇറാനും അഫ്ഗാനിസ്ഥാനിലെ താലിബാനും കൊമ്പുകോർത്തു.
സംശയ നിഴൽ
കറാച്ചി മ്യൂസിയം അധികൃതർക്ക് സംശയങ്ങളുണ്ടായി. റോഡഗ്യൂൻ മമ്മിയ്ക്ക് എന്തോ, എവിടെയൊക്കെയോ ചില അപാകതകളുണ്ട്.
പേടകത്തിന് മുകളിലെ ക്യൂണിഫോം ലിഖിതങ്ങളിൽ തെറ്റുകളുണ്ടായിരുന്നു. പുരാതന പേർഷ്യന് പകരം രാജകുമാരിയുടെ പേരിന്റെ ഗ്രീക്ക് വകഭേദമാണ് ഉപയോഗിച്ചിട്ടുള്ളതും. പെട്ടിയിൽ പെൻസിൽ അടയാളങ്ങളും കണ്ടെത്തി. ആഭരണങ്ങളാകട്ടെ വിലകുറഞ്ഞത്. മമ്മിയെ കിടത്തിയിരുന്ന ചൂരൽ പായയ്ക്ക് കൂടിപ്പോയാൽ 50 വർഷം മാത്രം പഴക്കം.
വമ്പൻ ട്വിസ്റ്റ്
സംശയങ്ങൾ മമ്മിയെ കൊണ്ടെത്തിച്ചത് കറാച്ചിയിലെ അഗാ ഖാൻ ഹോസ്പിറ്റലിലെ ഫോറൻസിക് വിദഗ്ദ്ധരുടെ കൈയിലേയ്ക്കാണ്. ശാസ്ത്രീയ പരിശോധനകളിലൂടെ ഞെട്ടിക്കുന്ന സത്യം പുറത്തായി. ഈ മമ്മി റോഡഗ്യൂന്റേതല്ല.
ഏകദേശം 1996ൽ മരിച്ച 30 തികയാത്ത ഒരു യുവതിയുടെ മൃതദേഹം. മരിച്ചയുടൻ ബോധപൂർവ്വം ആരോ മമ്മി രൂപത്തിൽ ആക്കിയതാണ്. യുവതിയുടെ നട്ടെല്ലിൽ ശക്തമായ ഇടിയേറ്റിരുന്നു. കഴുത്ത് ഒടിഞ്ഞതാണ് മരണകാരണം. അത് എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമല്ല. ഹൃദയം, ശ്വാസകോശം, തലച്ചോർ എന്നിങ്ങനെ ആന്തരികാവയവങ്ങൾ നീക്കം ചെയ്ത ശേഷമാണ് മൃതദേഹം മമ്മിയാക്കിയതെന്ന് സി.ടി സ്കാനിലും കണ്ടെത്തി. ഏതായാലും മമ്മിക്ക് പിന്നിൽ വൻ തട്ടിപ്പ് സംഘം തന്നെയാണെന്ന് വ്യക്തം. എംബാമിംഗ് രീതികളും കൊത്തുപണികളും സ്വർണ്ണപ്പണികളുമൊക്കെ അറിയാവുന്നവരും ക്യൂണിഫോം ലിപിയിലും പേർഷ്യൻ ചരിത്രത്തിലും ജ്ഞാനമുള്ളവരുമൊക്കെ സംഘത്തിൽ ഉണ്ടായിരുന്നു. മരിച്ച് 24 മണിക്കൂറിനുള്ളിൽ മമ്മിഫിക്കേഷൻ പ്രക്രിയ തുടങ്ങുകയും വേണം.
ഒന്നുകിൽ യുവതിയെ സംഘം തട്ടിപ്പിന്റെ ഭാഗമായി കൊന്നതാകാം. അല്ലെങ്കിൽ മൃതദേഹം ശ്മശാനത്തിൽ നിന്ന് മോഷ്ടിച്ചതാകാം. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ല. ഒടുവിൽ 2008ൽ മൃതദേഹം സംസ്കരിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ പുരാവസ്തു തട്ടിപ്പുകളിലൊന്നായി 'പേർഷ്യൻ പ്രിൻസസ് " മമ്മി മാറി. വർഷങ്ങൾ കടന്നുപോയിട്ടും ഇന്നും ഉത്തരം കിട്ടാതെ ചോദ്യങ്ങൾ അവശേഷിക്കുന്നു. ആരായിരുന്നു ആ യുവതി ? എങ്ങനെയാണ് അവർ കൊല്ലപ്പെട്ടത്..!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |