ആലപ്പുഴ: ബീച്ചിലെത്തുന്നവർക്ക് ഗുണമേന്മയുള്ളതും വൃത്തിയുള്ളതുമായ വഴിയോരഭക്ഷണശാലകളൊരുക്കാൻ ആലപ്പുഴ നഗരസഭയുടെ പുതിയ പദ്ധതി ഒരുങ്ങുന്നു. നഗരത്തിലെ ആദ്യ സ്ട്രീറ്റ് ഫുഡ് ഹബ്ബ് ആയിരിക്കുമിത്. നാലുകോടി രൂപയാണ് ചെലവ്.
പദ്ധതി വരുന്നതോടെ ബീച്ചിലെ നൈറ്റ് ലൈഫ് കൂടുതൽ കളർഫുള്ളാകും.നാടൻ വിഭവങ്ങൾ ഉൾപ്പടെ വ്യത്യസ്തതരം ഭക്ഷണം ലഭിക്കും. പി.എം സ്വാധിനി പദ്ധതിയുടെ ഭാഗമായാണ് ബീച്ചിൽ സ്ട്രീറ്റ് ഫുഡ് ഹബ്ബ് സ്ഥാപിക്കുന്നത്. ഇതിന്റെ നിർദ്ദേശം നഗരസഭ സമർപ്പിക്കുകയും അത് ചുരുക്ക ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘം ബീച്ചിൽ പരിശോധന നടത്തിയിരുന്നു. വഴിയോര ഭക്ഷണ കച്ചവടക്കാരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാരികൾക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ ഭക്ഷണാനുഭവം ഒരുക്കുന്നതിനുമാണ് പദ്ധതി.
ഒരുങ്ങുക ആധുനിക സൗകര്യങ്ങൾ
ഭക്ഷണം വിൽക്കുന്നവർക്ക് പ്രത്യേകപരിശീലനം നൽകും. ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കും
ഭക്ഷ്യവസ്തുക്കൾ വില്പന നടത്തുന്നതിനായി കച്ചവടക്കാർക്ക് ആധുനിക ട്രക്കുകളും കാർട്ടുകളും അനുവദിക്കും
സന്ദർശകർക്ക് സൗകര്യപ്രദമായി ഭക്ഷണം കഴിക്കുന്നതിനായി ഇരിപ്പിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കും
ആലപ്പുഴ ബീച്ചിലെ സ്ട്രീറ്റ് ഫുഡ് സംസ്കാരത്തെ കൂടുതൽ ആകർഷകവും അന്തർദേശീയ നിലവാരത്തിലുമെത്തിക്കുന്നതിന് നടപടി സ്വീകരിക്കും
പദ്ധതിയുടെ പ്രോജക്ട് തയ്യാറാക്കി ഫണ്ട് അനുവദിച്ചു. ഇനി കേന്ദ്രത്തിന്റെ അനുമതി കൂടി ലഭിച്ചാൽ ഉടൻ നടപടികൾ ആരംഭിക്കും
-മോളി ജേക്കബ്, നഗരസഭാദ്ധ്യക്ഷ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |