
തുറവൂർ: യാത്രക്കാർക്ക് മതിയായ ഇരിപ്പിടമില്ലാതെ സർവീസ് നടത്തിയ കുമ്പളങ്ങി ജനതക്കടത്ത് ജങ്കാർ സർവീസിന് തുറമുഖ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ. കൊടുങ്ങല്ലൂരിൽ നിന്നെത്തിയ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ മിന്നൽ പരിശോധനയെ തുടർന്നാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ യാത്രക്കാരെ ജങ്കാറിൽ നിർത്തിക്കൊണ്ടുപോകുന്നതായി കണ്ടെത്തിയതോടെയാണ് സർവീസ് താത്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. ആവശ്യമായ ഇരിപ്പിടങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി വീണ്ടും പരിശോധന നടത്തി അനുമതി ലഭിക്കുന്നതുവരെ സർവീസ് നടത്തരുതെന്നാണ് സ്റ്റോപ്പ് മെമ്മോയിലെ നിർദേശം. ഇതിനിടെ, കഴിഞ്ഞ ദിവസം യാത്രാനിരക്ക് ഇരട്ടിയാക്കി വർദ്ധിപ്പിച്ചിരുന്നു. ഒരു ഭാഗത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സർവീസ് താത്കാലികമായി നിർത്തിവയ്ക്കുകയും മറുഭാഗത്ത് യാത്രാനിരക്ക് ഇരട്ടിയാക്കുകയും ചെയ്തതോടെ ജനതക്കടത്തിനെ ആശ്രയിക്കുന്ന യാത്രക്കാർ അക്ഷരാർത്ഥത്തിൽ ദുരിതത്തിലാണ്.
യാത്രക്കാർക്ക് ഇരട്ട പ്രഹരം
1.സ്‌ക്വാഡിന്റെ നിർദേശപ്രകാരം ജങ്കാറിൽ അധിക ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്തുമെന്ന് കരാറുകാരൻ അറിയിച്ചിട്ടുണ്ട്. ജോലികൾ പൂർത്തിയാക്കി വീണ്ടും പരിശോധന നടത്തി അനുമതി ലഭിക്കാൻ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലുംവേണ്ടിവരും
2.ഇതോടെ, കുമ്പളങ്ങി-അരൂർ മേഖലയിൽ ദിവസേന ജനതക്കടത്ത് സർവീസിനെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ബദൽ യാത്രാമാർഗങ്ങൾ തേടേണ്ടിവരും
3. കഴിഞ്ഞ ദിവസം ചേർന്ന അരൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയാണ് ജനതക്കടത്ത് സർവീസിന്റെ യാത്രാനിരക്ക് വർധിപ്പിച്ചത്. യാത്രക്കാരുടെ നിരക്ക് 5 രൂപയിൽ നിന്ന് 10പത്തും ഇരുചക്രവാഹനങ്ങളുടെ നിരക്ക് 10 നിന്ന് 20 ആക്കി. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 50 രൂപയാണ് പുതിയ നിരക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |