
ആലപ്പുഴ: സംസ്ഥാനത്ത് വിവിധ ക്ഷേമ പെൻഷനുകൾക്കും ആനുകൂല്യങ്ങൾക്കുമായി നടത്തുന്ന മസ്റ്ററിംഗ് വയോധികരെ വലയ്ക്കുന്നു. മണിക്കൂറുകളോളം വരിനിൽക്കേണ്ടി വരുന്നതാണ് പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും ബുദ്ധിമുട്ടാകുന്നത്. അക്ഷയ സെന്ററുകൾക്ക് പുറമേ, ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ വ്യാപിച്ചുകിടക്കുന്ന കോമൺ സർവീസ് സെന്ററുകളിൽ കൂടി മസ്റ്ററിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
സെപ്റ്റംബർ 30 വരെയാണ് മസ്റ്ററിംഗിന് സമയം. അക്ഷയ സെന്ററുകളിൽ വിവിധ തരം ജോലികൾക്കിടയിൽ, മസ്റ്ററിംഗിനുള്ളവർ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ചില തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധികൾ വാർഡ് അടിസ്ഥാനത്തിൽ മസ്റ്ററിംഗ് നടത്താൻ ക്രമീകരണങ്ങൾ ഒരുക്കുന്നത് മാത്രമാണ് ജനങ്ങൾക്ക് ആശ്വാസം.
സ്വന്തമായി മൊബൈൽ ഫോണുള്ളവർക്ക് ഫേസ് ആപ്പ് വഴി ഫോണിൽ മസ്റ്ററിംഗ് ചെയ്യാം. സൈനികർക്ക് സ്പർശ്, കേന്ദ്രസർക്കാർ ജീവനക്കാർക്ക് ജീവൻ പ്രമാൻ, പി.എം കിസാൻ ഗുണഭോക്താക്കൾക്ക് ഫേസ് ആപ്പ് എന്നിങ്ങനെ വിവിധ ആപ്പുകൾ വഴി മസ്റ്ററിംഗ് നടത്താം. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 7000 ത്തോളം ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്റർ കേരളത്തിൽ ഉള്ളപ്പോൾ അക്ഷയക്കു മാത്രം മസ്റ്ററിംഗ് ചുമതല കൊടുത്തത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്റർ നടത്തുന്ന ഫാമിലി കൂട്ടായ്മയും ഫോറം ഓഫ് രജിസ്റ്റർ ഫോഴ്സും കേസ് ഫയൽ ചെയ്തിട്ടുണ്ട്.
വലഞ്ഞ് വയോധികർ
വിരലടയാളം പതിയാത്തത് മൂലം വയോധികർ പലതവണ കേന്ദ്രങ്ങളിൽ കയറിയിറങ്ങേണ്ടി വരുന്നു
അക്ഷയ കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കുന്നതിനാൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്
ദൂരെയുള്ള കേന്ദ്രങ്ങളിലേക്ക് വയോധികരെ എത്തിക്കുന്നത് കുടുംബങ്ങൾക്കും സാമ്പത്തിക ബാദ്ധ്യതയാകുന്നു
സി.എസ്.സികളിൽ കൂടി മസ്റ്ററിംഗ് സൗകര്യം ഏർപ്പെടുത്തിയാൽ വയസായ ആളുകൾക്കുണ്ടാകുന്ന ദുരിതം ഒരുപരിധി വരെ കുറയ്ക്കാൻ സാധിക്കും
-ഫോഴ്സ് ഫോറം ഓഫ് രജിസ്റ്റേഡ് സി.എസ്.സി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |