തിരൂർ: അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും ഇതര ജോലികളിൽനിന്ന് പൂർണ്ണമായും ഒഴിവാക്കി വനിതാ-ശിശു വികസന വകുപ്പ് സർക്കുലർ പുറത്തിറക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും നടത്തുന്ന സർവേകൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.എൽ.ഒ ചുമതലകൾ, ഇതര സാമൂഹിക ക്ഷേമ പദ്ധതികളിലെ ജോലികൾ എന്നിവയ്ക്കും ഇനി അങ്കണവാടി ജീവനക്കാരെ നിയോഗിക്കരുതെന്നാണ് സർക്കാർ നിർദ്ദേശം.
അങ്കണവാടി ജീവനക്കാരെ ഇത്തരം അധിക ചുമതലകൾ ഏൽപ്പിക്കുന്നത് അവരുടെ പ്രാഥമിക ഉത്തരവാദിത്വങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ ‘മിഷൻ സക്ഷം അങ്കണവാടി ആൻഡ് പോഷൺ 2.0’ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
അധിക ചുമതലകളിൽനിന്നുള്ള ഒഴിവാക്കൽ അങ്കണവാടി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും മാതൃ-ശിശു ആരോഗ്യ-പോഷണ പ്രവർത്തനങ്ങളിൽ ജീവനക്കാർക്ക് പൂർണ ശ്രദ്ധ നൽകാനും സഹായിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.
പ്രധാന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ
അങ്കണവാടി ജീവനക്കാരെ പദ്ധതി ഇതര ജോലികൾക്ക് നിയോഗിക്കരുതെന്ന് കേന്ദ്ര മന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു.
മാതൃ-ശിശു വികസന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് പുതിയ നിർദ്ദേശം.
അനുപൂരക പോഷകാഹാര വിതരണം, അനൗപചാരിക പ്രീ-സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യ-പോഷണ ബോധവത്ക്കരണം, പ്രതിരോധ കുത്തിവയ്പ്പ്, ആരോഗ്യ പരിശോധന എന്നിവയാണ് അങ്കണവാടി ജീവനക്കാരുടെ പ്രധാന ചുമതലകൾ.
ഇതിനുപുറമെ പോഷൻ ട്രാക്കർ ആപ്ലിക്കേഷനിലെ ദൈനംദിന മോണിറ്ററിങ്, ഹാജർ രേഖപ്പെടുത്തൽ, കുട്ടികളുടെ വളർച്ചാ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തൽ തുടങ്ങിയ ജോലികളും സമയബന്ധിതമായി നിർവഹിക്കേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |