ഹരിപ്പാട്: തൃക്കുന്നപ്പുഴ, പാനൂർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച മന്ത്രി രമേശ് ചെന്നിത്തല, കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സർക്കാർ എല്ലാ സഹായവും അടിയന്തരമായി ലഭ്യമാക്കുമെന്ന് ഉറപ്പുനൽകി. പൂർണ്ണമായും തകർന്ന വീടുകളും ഭാഗികമായി കേടുപാടുകൾ സംഭവിച്ച വീടുകളും അടിയന്തരമായി വില്ലേജ് ഓഫീസറും പഞ്ചായത്ത് എൻജിനിയറും ചേർന്ന് വിലയിരുത്തി റപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. നഷ്ടപരിഹാര വിതരണം കാലതാമസമില്ലാതെ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കടൽക്ഷോഭത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വിശദീകരിച്ച മന്ത്രി, പുനർഗേഹം പദ്ധതിയിലെ ധനസഹായം 10 ലക്ഷത്തിൽ നിന്ന് 15 ലക്ഷം രൂപയാക്കാനും, പൂർണ്ണമായി വീട് നഷ്ടപ്പെട്ടവർക്ക് ലഭിക്കുന്ന സഹായം 4 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഭാഗികമായി കേടുപാടുകൾ സംഭവിച്ച വീടുകൾക്കും നഷ്ടപരിഹാരം നൽകും. വീടുകളലേക്ക് മടങ്ങാൻ കഴിയാത്ത കുടുംബങ്ങൾക്ക് താത്ക്കാലിക താമസസൗകര്യമോ, വാടകവീടിനുള്ള സഹായമോ നൽകുന്ന കാര്യം ജില്ലാ കളക്ടറുമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കടൽക്ഷോഭത്തിന് ശാശ്വത പരിഹാരമായി തോട്ടപ്പള്ളി മുതൽ വലിയഴീക്കൽ വരെ കടൽഭിത്തിയും പുലിമുട്ടും ഉൾപ്പെടുന്ന തീരസംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഏകദേശം 700 കോടി രൂപയുടെ എ.ഡി.ബി സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ നാഥൻ, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, വൈസ് പ്രസിഡന്റ് ഷാജഹാൻ, ബ്ലോക്ക് മെമ്പർമാരായ മുഹമദ് അസ്‌ലം, ആശ പാലക്കാടൻ, എ.കെ. രാജൻ, എം.പി. പ്രവീൺ, ഷംസുദ്ദീൻ കായിപ്പുറം തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ക്യാമ്പുകൾ സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |