
ആലപ്പുഴ മെഡി.കോളേജിൽ ചികിത്സാപ്പിഴവ് ആരോപണം
അമ്പലപ്പുഴ: തിമിര ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ കണ്ണിലേക്ക് ലെൻസ് ആഴ്ന്നിറങ്ങിയത് ചികിത്സാപ്പിഴവ് മൂലമാണെന്ന ആരോപണവുമായി ബന്ധുക്കൾ. ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയ്‌ക്കായി പ്രവേശിപ്പിച്ച ആറാട്ടുപുഴ സ്വദേശി ലതയ്‌ക്കാണ് (67) ദുരനുഭവമുണ്ടായത്.
ലതയുടെ കണ്ണിലെ സ്വാഭാവിക ലെൻസാണ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ തെന്നിമാറി കണ്ണിനുള്ളിലേക്ക് പോയത്. ഇന്നലെ രാവിലെ 8.30ന് പതിനാല് പേരെയാണ് ശസ്തക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. ലതയുടെ ശസ്ത്രക്രിയക്കിടെ ചെറിയ കുഴപ്പമുണ്ടായെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 2.30ഓടെ ഓപ്പറേഷൻ തിയേറ്ററിന് പുറത്തെത്തിച്ചപ്പോൾ ലെൻസ് ഉള്ളിലേക്ക് പോയവിവരം ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. റെറ്റിനയുടെ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ലഭ്യമല്ല. ഇതിനുള്ള സൗകര്യം കോട്ടയം,തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലാണുള്ളത്. തിങ്കളാഴ്ച കോട്ടയത്ത് ശസ്ത്രക്രിയയ്ക്കുള്ള സൗകര്യം ലഭ്യമാണെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ലത ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
''തിമിര ശസ്ത്രക്രിയയ്ക്കിടെ ലെൻസ് പൊട്ടാനുള്ള സാദ്ധ്യതയുണ്ട്. ഇക്കാര്യം ശസ്ത്രക്രിയാ സമ്മതപത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പുറത്തുനിന്ന് വയ്ക്കാൻ ശ്രമിച്ച ലെൻസല്ല,ലതയുടെ കണ്ണിലുണ്ടായിരുന്ന ലെൻസാണ് എടുത്തുമാറ്റാൻ ശ്രമിക്കുന്നതിനിടെ പൊട്ടി ഉള്ളിലേക്ക് പോയത്. രേഖാമൂലം പരാതി ലഭിച്ചിട്ടില്ല ""
ഡോ.ലക്ഷ്മി,ആശുപത്രി സൂപ്രണ്ട്
''ഗുരുതര പിഴവ് സംഭവിച്ചിട്ടും ഡോക്ടർമാർ മണിക്കൂറുകളോളം മറച്ചുവച്ചു. ഉത്തരവാദിത്തം
ഏറ്റെടുത്ത് ആംബുലൻസ് വിളിച്ച് കോട്ടയത്തേക്ക് അയക്കാൻ പോലും തയ്യാറായില്ല""
- ദേവിക,ലതയുടെ മകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |