
തുറവൂർ: ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയും സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവും കാരണം അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർക്ക് അറിഞ്ഞ ഭാവമില്ല. നിർമ്മാണ കമ്പനിയിലെ ജീവനക്കാർ തോന്നിയ പോലെ ബാരിക്കേഡുകൾ സ്ഥാപിക്കുന്നതും മുന്നറിയിപ്പ് സംവിധാനമില്ലാതെ കാന നിർമ്മാണം നടത്തുന്നതും അപകടഭീഷണി വർദ്ധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം രാവിലെ തുറവൂരിലെ ദേശീയപാതയിൽ പില്ലർ നമ്പർ 325 ന് സമീപമുണ്ടായ അപകടം ദേശീയപാത അതോറിട്ടിയുടെയും നിർമ്മാണക്കമ്പനിയുടെയും അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണ്. കാന നിർമ്മാണത്തിനുള്ള കോൺക്രീറ്റ് അടിത്തറ, പണിപൂർത്തിയായ റോഡിൽ അലക്ഷ്യമായി ഇട്ടിരുന്നതാണ് അപകടത്തിനിടയാക്കിയത്. ഇതിൽ ഇടിച്ചുവീണ്
ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ദേശീയപാത വികസനത്തിന് ആധുനിക നിർമ്മാണ രീതികൾ അവലംബിക്കുന്നുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും റോഡിലെ സുരക്ഷാ സംവിധാനങ്ങളിൽ ഇത് കാണാനേയില്ല. അപകടങ്ങൾ ആവർത്തിച്ചിട്ടും അശാസ്ത്രീയ നിർമ്മാണ രീതി തുടരുന്നത് മനുഷ്യജീവനോടുള്ള വെല്ലുവിളിയാണ്.
അപകടസാദ്ധ്യതയുള്ള നിർമ്മാണ സ്ഥലങ്ങളിൽ ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം.
സൂചനാബോർഡുകളില്ല
# നിർമ്മാണം പുരോഗമിക്കുന്ന പല സ്ഥലങ്ങളിലും സുരക്ഷാ മുന്നറിയിപ്പുകളും സൂചനാബോർഡുകളും സ്ഥാപിക്കാതെയാണ് നിർമാണ സാമഗ്രികളും ബാരിക്കേഡുകളും റോഡരികിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്
# പണി പൂർത്തിയായ റോഡിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ കാന നിർമ്മാണത്തിനുള്ള കോൺക്രീറ്റ് ബ്ളോക്കുകളും മറ്റും സ്ഥാപിക്കുന്നതും പതിവാണ്. ഇതിൽ ഇരുചക്രവാഹനങ്ങൾ തട്ടിമറിയുന്നത് നിത്യസംഭവമാണ്
# കാനയിൽ നിന്ന് ഇടവിട്ട് നിർമ്മിച്ചിരിക്കുന്ന, കുത്തനെയുള്ള ക്രമരഹിതമായി ടൈലുകൾ പാകലും അപകടഭീഷണി ഉയർന്നുണ്ട്. ടൈലുകളിൽ തെന്നിയും തട്ടിയും നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടതായി നാട്ടുകാർ പറയുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |