
തിരുവനന്തപുരം: അതിക്രമങ്ങളും ചൂഷണങ്ങളും നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആശ്രയവും സുരക്ഷയും പിന്തുണയുമേകി ‘സ്നേഹിത’ ജെൻഡർ ഹെൽപ്പ് ഡെസ്ക്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത 13 വർഷം പൂർത്തിയാക്കുമ്പോൾ ഇതിനകം 5,930 കേസുകളിലാണ് ജില്ലയിൽ നിർണായക ഇടപെടൽ നടത്തിയത്.
2013 മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 2408 കേസുകളിലായി 5646 കൗൺസലിംഗ് സെഷനുകൾ പൂർത്തിയാക്കിയിട്ടുണ്ട്. മുട്ടടയിലാണ് സ്നേഹിത’ ജെൻഡർ ഹെല്പ് ഡെസ്ക് പ്രവർത്തിക്കുന്നത്. ഇതുവരെ 1,568 പേർക്ക് താത്കാലിക അഭയവും നൽകി. അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് നിയമപരമായ സഹായം ലഭ്യമാക്കുന്നതിനായി സ്നേഹിത ലീഗൽ ക്ലിനിക്കിന്റെ സേവനവും ലഭ്യമാണ്. 494 കേസുകളിൽ സൗജന്യ നിയമസഹായം ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ 1,629 ഗാർഹിക അതിക്രമക്കേസുകളും 550 ലൈംഗിക അതിക്രമ കേസുകളും സ്നേഹിതയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
24 മണിക്കൂർ ടെലി കൗൺസലിംഗ്
ഫാമിലി കൗൺസലിംഗ്,കുട്ടികൾക്കുള്ള കൗൺസലിംഗ്,കൗമാരക്കാർക്കുള്ള കൗൺസലിംഗ് എന്നിവയും ലഭ്യമാണ്. പെരുമാറ്റ വൈകല്യങ്ങൾ, പഠനവൈകല്യങ്ങൾ,പരീക്ഷാഭയം,രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ,പ്രസവാനന്തര മാനസിക സമ്മർദ്ദം തുടങ്ങിയ വിഷയങ്ങളിൽ 24 മണിക്കൂർ കൗൺസലിംഗ് നൽകുന്നു.
പൊലീസിനൊപ്പവും സ്നേഹിത
പൊലീസ് സ്റ്റേഷനുകളിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര കൗൺസിലിംഗും മറ്റ് പിന്തുണയും ഉറപ്പാക്കുന്നതിനായി സ്നേഹിതയുടെ പ്രവർത്തനം ലഭ്യമാണ്. 2025 മാർച്ച് മുതലാണ് സ്നേഹിത പൊലീസ് എക്സ്റ്റൻഷൻ സെന്ററുകൾ ആരംഭിച്ചത്.
ഇതുവരെ 663 കേസുകൾ കൈകാര്യം ചെയ്തു
കഴക്കൂട്ടം,ഫോർട്ട്,കന്റോൺമെന്റ്,ശംഖുംമുഖം,നെയ്യാറ്റിൻകര,കാട്ടാക്കട,ആറ്റിങ്ങൽ,
വർക്കല,നെടുമങ്ങാട് എന്നിവിടങ്ങളിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് സംവിധാനം
സേവനങ്ങൾ
-----------------------------
സംസ്ഥാനത്ത് ആകെ 15 സെന്ററുകളുണ്ട്. ഗർഭാവസ്ഥയിലും പ്രസവാനന്തര കാലത്തും സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി ‘ഫോർ യു മോം’ പദ്ധതി,കുട്ടികളിലെ ലഹരി ഉപയോഗവും മൊബൈൽ ദുരുപയോഗവും തടയുന്നതിനും ബോധവത്കരിക്കുന്നതിനുമായി ‘ലഹരിക്കെതിരെ’, ‘സൈബർ സ്മാർട്ട്,’സ്നേഹിത അറ്റ് സ്കൂൾ’,ജെൻഡർ ക്ലബ് തുടങ്ങിയ പ്രവർത്തനങ്ങളുമുണ്ട്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ ‘പ്രോമിസ് ടു പ്രൊട്ടക്ട്’ പദ്ധതി. തീരദേശത്തേക്കും ആദിവാസി മേഖലയിലേക്കും സേവനത്തിനായി വിതുര,അമ്പൂരി,കഠിനംകുളം എന്നിവിടങ്ങളിൽ സ്നേഹിത സബ് സെന്ററുകളും പ്രവർത്തിക്കുന്നു. താത്കാലിക താമസമൊഴികെയുള്ള സേവനങ്ങൾ ഇവിടെ ലഭിക്കും. ഇതുവരെ 154 കേസുകൾ സബ് സെന്ററുകളിൽ റിപ്പോർട്ട് ചെയ്തു.
സ്ത്രീകളും കുട്ടികളും സ്നേഹിതയുടെ സേവനം തേടുന്നുണ്ട്.
നേരിട്ടും ഫോൺ മുഖേനയും പരാതികൾ ലഭിക്കുന്നു.”
സ്വാതി.എസ്,ജില്ലാ പ്രോഗ്രാം മാനേജർ
സംസ്ഥാനതല ടോൾഫ്രീ നമ്പർ: 155055
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |