
ആലപ്പുഴ: തിരുവനന്തപുരം ജില്ലയിലെ കാപ്പാ, കൊലപാതകശ്രമം, ഭവനഭേദനം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികൾ നൂറനാട് പൊലീസിന്റെ പിടിയിൽ. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ യുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്ന ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം നരുവാംമൂട് പാലറക്കുഴി വിഷ്ണുഭവനത്തിൽ മിഥുൻ (29), തിരുമല അണ്ണൂർ ദേവീകൃപയിൽ നന്ദു (23), വെളിയന്നൂർ കമ്പനിമുക്ക് ദിവ്യഭവനിൽ ഫെബിൻ, പേയാട് ചീലപ്പാറ ഐശ്വര്യഭവനിൽ അമൽ (28), നരുവാംമൂട് തളയറക്കോണം പറങ്കിമാംവിള വീട്ടിൽ അനന്തു എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്, പൂജപ്പുര പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, ഭവനഭേദനം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളായ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. ഓരോരുത്തർക്കും ഇരുപതോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നവരാണ് അമലും മിഥുനും.
ഇവരോടൊപ്പം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന നൂറനാട് താമരക്കുളം സ്വദേശിയായ ശരത്തിനൊപ്പം ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ശരത്തിന്റെ വീട്ടിൽ പ്രതികൾ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് വീട് വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു.
എസ്.ഐ. ഹക്കീം, സുരേഷ്, എ.എസ്.ഐ. രാധാകൃഷ്ണൻ ആചാരി, എസ്.സി.പി.ഒ. സിജു, സി.പി.ഒമാരായ ബിനു, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |