
മാവേലിക്കര: അപകടകരമായ അവസ്ഥയിൽ കുട്ടികളുമായി പോയ എൻജിനിയറിംഗ് കോളേജ് ബസിന്റെ ഫിറ്റ്നസ് മാവേലിക്കര എം.വി.ഡി റദ്ദാക്കി. പത്തനംതിട്ടയിലെ ഒരു പ്രമുഖ കോളേജിന്റെ വാഹനത്തിനെതിരേയാണ് നടപടി. കഴിഞ്ഞ അദ്ധ്യയന വർഷം മാവേലിക്കരയിൽ തുടങ്ങിയ രക്ഷകർത്താക്കൾ സുരക്ഷാകർത്താക്കൾ പദ്ധതിയുടെ ഭാഗമായാണ് നടപടിയെടുത്തത്.
രക്ഷകർത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ്, കോളേജ് ബസ് പരിശോധിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസി.മോട്ടോർ വാഹന ഇൻസ്പെക്ടർമാരായ ഷെഫീസ്, ഷമീർ എന്നിവർ ചേർന്ന് വാഹനത്തിൽ പരിശോധന നടത്തി. കോളേജ് ബസിന്റെ ടയറുകൾ എല്ലാം തേയ്മാനം സംഭവിച്ച നിലയിലാണെന്ന് കണ്ടെത്തി. കൂടാതെ ഡീസൽ ടാങ്കിലേക്കുള്ള പൈപ്പ് ദ്രവിച്ച് ചോർച്ചയുള്ളതായും കണ്ടെത്തി. ഫയർ എസ്ടിംഗുഷർ, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവ വാഹനത്തിൽ ഇല്ലായിരുന്നു. വാഹനത്തിലെ മുൻവശത്തെ ഗ്ലാസ് പൊട്ടിയത് ഒട്ടിച്ചുവച്ച നിലയിലായിരുന്നു. സൈഡ് ഗ്ലാസുകൾ എല്ലാം ഇളക്കി മാറ്റിയ അവസ്ഥയിലും വണ്ടിയുടെ ബോഡി തുരുമ്പിച്ച നിലയിലുമായിരുന്നു. ഇതിനെത്തുടർന്നാണ് വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കിയത്.
രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികളുടെ സുരക്ഷ സ്വയം ഉറപ്പാക്കുന്നതിനായുള്ള ഈ പദ്ധതിയിൽ പത്തിലേറെ സ്കൂൾ, കോളേജ് വാഹനങ്ങൾ ഇതിനകം പിടികൂടി നടപടി എടുത്തിട്ടുണ്ട്. കേരളത്തിൽ ആദ്യമായി, കഴിഞ്ഞ അദ്ധ്യയന വർഷം നടപ്പിലാക്കപ്പെട്ട രക്ഷകർത്താക്കൾ സുരക്ഷാകർത്താക്കൾ പദ്ധതിയുടെ വിജയകരമായ മുന്നേറ്റം മാവേലിക്കര മോട്ടോർ വാഹന വകുപ്പിന്റെ അഭിമാന നേട്ടം കൂടിയാണ്. എൻജിനിയറിംഗ് കോളേജിന്റെ വാഹനം പണികൾ തീർത്ത് നിരത്തിന് അനുയോജ്യമാക്കിയ ശേഷം മാത്രമേ ഫിറ്റ്നസ് നൽകുകയുള്ളൂവെന്ന് മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |