പിടിച്ചെടുത്തത് 24 ഗ്രാം എം.ഡി.എം.എ
നെടുമ്പാശേരി: അത്താണിയിൽ എം.ഡി.എം.എയുമായി ഹൈക്കോടതിയിലെ അഭിഭാഷകനടക്കം രണ്ട് പേർ പൊലീസിന്റെ പിടിയിലായി. സൗത്ത് ചെല്ലാനം ചിത്തിര ഡെയ്ലിൽ അഡ്വ. വിക്ടർ ജോസ് (36), മട്ടാഞ്ചേരി ഇരവേലി മംഗലത്ത് പറമ്പ് റിസ്വാൻ (23) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 24 ഗ്രാം എം.ഡി.എം.എയും ലഹരി വിൽപ്പനക്ക് ഉപയോഗിക്കുന്ന കാറും പൊലീസ് പിടിച്ചെടുത്തു.
ജില്ലാ പൊലീസ് മേധാവി കെ എസ്. സുദർശനന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമും നെടുമ്പാശ്ശേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് രണ്ടുപേരും രാസലഹരി വാങ്ങി കാറിൽ വരുമ്പോൾ ഇന്നലെ രാത്രി എട്ടരയോടെയാണ് അത്താണി ഭാഗത്ത് വച്ച് പൊലീസിന്റെ വലയിലായത്. കാറിന്റെ ഡാഷ്ബോർഡിന് കീഴിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. ഐടി മേഖലയിൽ ആയിരുന്നു വില്പന.
ഹൈക്കോടതി അഭിഭാഷകനായ വിക്ടർ ജോസ് നാളുകളായി മയക്കുമരുന്ന് വിപണനത്തിൽ സജീവമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. റിസ്വാനെതിരെ ലഹരി കച്ചവടത്തിന് വേറെയും കേസുകളുണ്ട്.
ഡിവൈ.എസ്.പിമാരായ ജെ. ഉമേഷ് കുമാർ, എൻ. ബാബുക്കുട്ടൻ, നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർ അരുൺ ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |