
കോലഞ്ചേരി: ഒരുകാലത്ത് മഞ്ചനാടിന്റെ നെല്ലറയായി അറിയപ്പെട്ടിരുന്ന കുഴിയടിപ്പാടം ഇന്ന് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി. 2018ലെ പ്രളയത്തിന് ശേഷം എക്കൽ അടിഞ്ഞുകൂടുകയും കൃഷിച്ചെലവ് വർദ്ധിക്കുകയും ചെയ്തതോടെ കർഷകർ പാടശേഖരം തരിശായി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ പാഴ്ച്ചെടികളും കുറ്റിക്കാടുകളും വ്യാപകമായി വളർന്ന് പ്രദേശം കാടിന് സമാനമായ അവസ്ഥയിലായി. പ്രദേശത്ത് മലമ്പാമ്പ് ഉൾപ്പെടെയുള്ള വലിയ പാമ്പുകളുടെ സാന്നിദ്ധ്യം പതിവായതോടെ ആളുകൾ പാടത്തേക്ക് പോകുന്നത് ഒഴിവാക്കി. മൂർഖൻ, ശംഖുവരയൻ തുടങ്ങിയ വിഷപ്പാമ്പുകളും ഇവിടെ വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു.
പാമ്പിനെ ഭയന്ന് ജോലിചെയ്യണം
പാടശേഖരത്തിന്റെ കരയിൽ താമസിക്കുന്നവരും സമീപത്തെ റബ്ബർ തോട്ടങ്ങളിൽ ടാപ്പിംഗിന് എത്തുന്ന തൊഴിലാളികളും പാമ്പുഭീതിയോടെയാണ് ദൈനംദിന ജോലികൾ ചെയ്യുന്നത്. സമീപവീടുകളിലെ കോഴികളെയും കുഞ്ഞുങ്ങളെയും പാമ്പുകൾ പിടിച്ചുകൊണ്ടുപോകുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ആറുമാസം മുമ്പ് പാടശേഖരത്തിന് സമീപമുള്ള പഞ്ചായത്ത് റോഡിലൂടെ സന്ധ്യാസമയത്ത് സഞ്ചരിച്ചിരുന്നവരുടെ മുന്നിലൂടെ മലമ്പാമ്പ് റബ്ബർ തോട്ടത്തിലേക്ക് കയറിപ്പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു.
സംഭവത്തെ തുടർന്ന് കുറ്റിക്കാടുകൾ വെട്ടിമാറ്റണമെന്ന് പഞ്ചായത്ത് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
പാമ്പുഭീതി ഒഴിവാക്കാൻ കുറ്റിക്കാടുകൾ അടിയന്തരമായി നീക്കം ചെയ്യുകയും പാടശേഖരം ശുചീകരിച്ച് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |