കൊച്ചി: ഞരമ്പ് ചെറുതാകുന്നതും പേശികൾ ദ്രവിക്കുന്നതുമായ അപൂർവ രോഗത്തിന് അടിമയാണെങ്കിലും അനൂപിന് വിശ്രമമില്ല. അച്ഛൻ പഠിപ്പിച്ച കത്തിനിർമ്മാണം ജീവിതമാർഗമാക്കിയപ്പോൾ തിരക്കോടു തിരക്ക്. കത്തികൾ അറിയപ്പെടുന്നതു തന്നെ അച്ഛന്റെ പേരിലാണ്, 'ഗോപാലൻ കത്തികൾ"! പരസഹായമില്ലാതെ ഇരിക്കാനോ എഴുന്നേൽക്കാനോ കഴിയാത്ത അനൂപാണ് കത്തികളിലൂടെ ജീവിതം വിജയം കണ്ടെത്തിയത്.
പാരമ്പര്യമായി കത്തിനിർമ്മാണ കുടുംബമാണ് പാലക്കാട് വടക്കഞ്ചേരി പുന്നപ്പാടം സ്വദേശി അനൂപിന്റേത്. പ്ലസ്ടു കഴിഞ്ഞപ്പോൾ പണി പഠിച്ചു. ആലയിലെ ചൂടും പുകയും രോഗാരിഷ്ടതകളും കടിച്ചമർത്തിയായിരുന്നു ജീവിതം. 2020ലെ ബൈക്ക് അപകടം ഈ യുവാവിനെ വീണ്ടും തളർത്തി.
അപൂർവ രോഗമുള്ളതിനാൽ കാലിലെ ഗുരുതര പരിക്കിന് ശസ്ത്രക്രിയ ചെയ്യാനായില്ല. പ്ലാസ്റ്ററിട്ട് ആറുമാസം കിടന്നു. ആരോഗ്യം വീണ്ടും കുറഞ്ഞു. എങ്കിലും തളർന്നില്ല.
അച്ഛന്റെ വിദ്യയ്ക്ക് സമർപ്പണം
അനൂപിന്റെ കുടുംബം കത്തി നിർമ്മാണം ഉപജീവനമാക്കിയിട്ട് നാല് പതിറ്റാണ്ടായി. ദുരിതങ്ങൾ ഒന്നൊന്നായി ജീവിതത്തിലേക്ക് തുളഞ്ഞുകയറിയപ്പോൾ കരുത്തായത് അച്ഛന്റെ കത്തി നിർമ്മാണവിദ്യയായിരുന്നു.
നാല് വർഷം മുമ്പ് അച്ഛൻ ഗോപാലൻ മരണപ്പെട്ടതോടെയാണ് വീടിന് മുന്നിൽ കടയിട്ടത്. അച്ഛന്റെ പേരിലാണ് കത്തികൾ അറിയപ്പെട്ടിരുന്നത്. അങ്ങനെ കടയ്ക്കും അച്ഛന്റെ പേര് നൽകി. വിദേശത്ത് നിന്നുള്ളവരടക്കം കത്തികൾ വാങ്ങുന്നുണ്ട്. ആവശ്യക്കാരുടെ ഇഷ്ടപ്രകാരം മോഡൽ ഉണ്ടാക്കും. ചെറിയച്ഛൻ ചന്ദ്രനും സഹോദരൻ ഗോപിനാഥനും കത്തിയുണ്ടാക്കും. അവിവാഹിതനായ അനൂപിനൊപ്പം അമ്മ പാർവതിയും ജ്യേഷ്ഠത്തി ഭാവനയും സഹായത്തിനുണ്ട്.
കറിക്കത്തി മുതൽ ചൈനീസ്, ഖൂർഖാ കത്തികൾ വരെ വീടിനോട് ചേർന്നുള്ള കടയിലുണ്ട്. ഓൺലൈനായും കത്തി വാങ്ങാം.യഥാർത്ഥ ഗോപാലൻ കത്തി പിച്ചളപ്പിടിയിൽ രുദ്രാക്ഷം കെട്ടിയ മടക്കുകത്തിയാണ്. അരം കൊണ്ടാണ് മൂർച്ചയുള്ള ഭാഗം നിർമ്മിക്കുന്നത്. ഒന്നിന് മൂന്നര ദിവസം വേണം. 5,500 രൂപയാണ് വില. മിനിമം 60 വർഷമാണ് ഗാരന്റി.
അച്ഛന്റെ പേരിലെ കത്തികൾതേടി നിരവധി പേരാണ് സമീപിക്കുന്നത്
അനൂപ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |