
കൊച്ചി: പൊറോട്ടയ്ക്കൊപ്പം ഇറച്ചിച്ചാർ നൽകാത്തതിന്റെ വൈരാഗ്യത്തിന് തട്ടുകട നടത്തിപ്പുകാരിയെ ആക്രമിച്ച കേസിൽ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം ചളിക്കവട്ടം ജഡ്ജസ് കോർട്ട്യാഡിന് സമീപം തെങ്ങുപുള്ളിയിൽ വീട്ടിൽ താമസിക്കുന്ന ഇടുക്കി സ്വദേശി മുഹമ്മദ് ബിലാൽ (40) ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാലാരിവട്ടം പുതിയറോഡിന് സമീപം തട്ടുകട നടത്തുന്ന ജീവതയ്ക്ക് (40) നേരെ വെള്ളിയാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ഓണത്തിന് മുമ്പ് തട്ടുകടയിൽ പൊറോട്ട കഴിക്കാനെത്തിയ പ്രതി ഇറച്ചിച്ചാർ ചോദിച്ചപ്പോൾ ഇല്ലാത്തതിനാൽ സാമ്പാറാണ് നൽകിയത്. ഇതിന്റെ വൈരാഗ്യത്തിനാണ് തട്ടുകടയ്ക്ക് സമീപം കാത്തുനിന്ന് അസഭ്യം പറയുകയും തള്ളിയിട്ട് ചവിട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
കടയിലെ കറികളുൾപ്പെടെ തട്ടിയിട്ട് അതിന് മുകളിൽക്കൂടി ഓട്ടോ ഓടിച്ച് കയറ്റിയാണ് കടന്നത്. പാലാരിവട്ടം എസ്.എച്ച്.ഒ മഞ്ചുലാലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇടുക്കിയിൽ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയ ബിലാൽ ചളിക്കവട്ടത്ത് ഭാര്യയുടെ വീട്ടിലാണ് താമസം. പ്രതിയുടെ ഓട്ടോ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |