കണ്ണൂർ: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ മുതിർന്ന സി.പി.എം നേതാവ് പി. ജയരാജനെ ഉന്നമിട്ട് മുൻ ഡി.വൈ.എഫ്.ഐ നേതാവ് മനു തോമസ്. സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധപ്പെടുന്ന സംസ്ഥാന, ജില്ല, ഏരിയ, ലോക്കൽ നേതാക്കൾ ഇപ്പോഴും തെറ്റുതിരുത്താതെ പാർട്ടിയിൽ തുടരുകയാണെന്നും സ്വർണം പൊട്ടിക്കൽ, രാഷ്ട്രീയ ഗുണ്ടാക്രിമിനൽ സംഘത്തിനെതിരായി തുറന്നുപറഞ്ഞതിന്റെ പേരിൽ ഒരു സംസ്ഥാന കമ്മിറ്റി അംഗം തന്നെ, തനിക്കെതിരെ പാർട്ടിക്കതീതമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് ഓർമ്മയുണ്ടോയെന്നും മനു ചോദിക്കുന്നു.
കരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായ മനു പാർട്ടിയിലെ ചില നേതാക്കൾക്ക് സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പുറത്തുപോയ നേതാവാണ്. കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ പ്രദേശിക പ്രവർത്തകരും ഉൾപ്പെടെ ഉണ്ടെന്ന വാർത്ത വലിയ ഞെട്ടൽ ഉണ്ടാക്കുന്നില്ലെന്നും തെറ്റുകൾ തിരുത്തേണ്ടവർ യോഗം ചേർന്നുകൊണ്ടിരിക്കുമെന്നും മനു തോമസ് പരിഹസിച്ചു. സ്വർണം പൊട്ടിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കരിപ്പൂരിൽ അറസ്റ്റിലായ പതിമൂന്നിൽ ഒൻപത് പേർ കണ്ണൂർ സ്വദേശികളായിരുന്നു. അതിൽ ആറു പേർ മുഴക്കുന്ന് സ്വദേശികളാണ്. ഇക്കൂട്ടത്തിലാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഉൾപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |