
കണ്ണൂർ: കണ്ണൂരിൽ നിന്നുയർന്ന് മലയാള നാടകവേദിയിൽ നാലു പതിറ്റാണ്ടോളം ജ്വലിച്ചുനിന്ന നാടക കലാകാരൻ രാധൻ കണ്ണപുരം(കെ.രാധാകൃഷ്ണൻ) 58ാം വയസ്സിൽ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മടങ്ങി. അസുഖബാധിതനായി ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
കണ്ണൂർ ജില്ലയിലെ കണ്ണപുരം കുന്നുമ്മൽ വീട്ടിൽ ചന്ദ്രമതിയുടെയും പരേതനായ ചുള്ളേരി വീട്ടിൽ കൃഷ്ണന്റെയും മകനായി ജനിച്ച രാധൻ ജന്മദേശത്തിന്റെ പേര് ചേർത്താണ് രാധൻ കണ്ണപുരം ആയത്.
അഭിനേതാവ്, സംവിധായകൻ, ശബ്ദകലാകാരൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.പെരുന്തച്ചൻ, തീപ്പൊട്ടൻ, നവരസനായകൻ, കോടീശ്വരൻ, കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാൽ എന്നിവയിൽ രാധൻ കണ്ണപുരത്തിന്റെ ഭാവഭേദങ്ങൾ ആസ്വാദകമനസിൽ തങ്ങിനിൽക്കുന്നവയായിരുന്നു.
കണ്ണൂരിന് പുറത്ത് കോഴിക്കോട് ചിരന്തന, വള്ളുവനാട് നാദം, കൊല്ലം കാളിദാസ കലാകേന്ദ്രം, തിരുവനന്തപുരം സോപാനം, കോഴിക്കോട് സങ്കീർത്തന എന്നിങ്ങനെ ദക്ഷിണേന്ത്യൻ നാടക ഭൂപടത്തിലെ ശ്രദ്ധേയമായ കലാസമിതികൾക്ക് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്..
സിനിമയിലും റേഡിയോയിലും സാന്നിദ്ധ്യമറിയിച്ചു;മൂന്നു സംസ്ഥാന പുരസ്കാരങ്ങൾ
അഭിനയത്തിനും സംവിധാനത്തിനുമായി മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. ഒരേ സമയം സ്റ്റേജിലും ആകാശവാണിയിലും സിനിമ ഡബ്ബിംഗ് സ്റ്റുഡിയോയിലും ഒരു പോലെ ശ്രദ്ധേയ സാന്നിധ്യമായി. ആകാശവാണി ആർട്ടിസ്റ്റ് എന്ന നിലയിലും ഏതാനും ചലച്ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും അദ്ദേഹം ശബ്ദകലയിലും സജീവമായി. സമൂഹ,രാഷ്ട്രീയ രംഗങ്ങകളിലും സജീവമായിരുന്നു ഇദ്ദേഹം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |