
കൊട്ടിയൂർ: ദക്ഷ യാഗത്തിനെത്തിയ സതി ദേവി ദേഹത്യാഗം ചെയ്ത സ്ഥാനമെന്നാണ് അക്കരെ കൊട്ടിയൂരിലെ അമ്മാറക്കൽ തറയെ സംബന്ധിച്ച വിശ്വാസം. അമ്മ മറഞ്ഞ കല്ല് അമ്മാറക്കൽ ആയതാണെന്നാണ് ഐതിഹ്യം. അക്കരെ കൊട്ടിയൂരിൽ കിഴക്കേ നടയിൽ പൂവറയോട് ചേർന്നാണ് അമ്മാറക്കല്ലിന്റെ സ്ഥാനം. ദേവീ സങ്കല്പ സ്ഥാനമായിക്കരുതി പൂജാദി കർമ്മങ്ങൾ അനുഷ്‌ഠിക്കുന്ന ശിലാഖണ്ഡമാണിത്. ഈ ശിലയ്ക്കു ചുറ്റും കാട്ടുകരിങ്കല്ലുകൾ കൊണ്ട് വൃത്താകൃതിയിൽ കെട്ടിയാണ് അമ്മാറക്കൽ തറ നിർമ്മിച്ചിരിക്കുന്നത്. വൃത്താകൃതിയിൽ നിർമ്മിച്ച കൽത്തറയിൽ പൂജാരിക്ക് കയറാൻ പടികളുമുണ്ട്. വളരെ പഴക്കമേറിയ ഒരുകൽ വിളക്കും ഇവിടെയുണ്ട്.
വൈശാഖ മഹോത്സവത്തിന് ആരംഭം കുറിച്ച് നടക്കുന്ന ചോതി വിളക്ക് തെളിക്കുന്നതിൽ നിന്നാണ് അമ്മാറക്കല്ല് വിളക്കും തെളിക്കുന്നത്. ഉത്സവ അവസാനം വരെ അമ്മാറക്കല്ല് വിളക്കിലെയും ദീപം കെടുത്തുകയില്ല. ശീവേലിക്ക് ദേവിയുടെ തിടമ്പ് എഴുന്നെള്ളിക്കുന്നത് ഈ സന്നിധിയിൽ വച്ചാണ്. ഭക്തർ തിരുവഞ്ചിറയിൽ നിന്ന് അമ്മാറക്കൽ തറയിൽ തൊഴുത് കാണിക്കയർപ്പിച്ച് തൃപ്പടി തൊട്ട് വന്ദിക്കുകയും ചെയ്താണ് മടങ്ങുന്നത്.
തിരുവാതിര ചതുശ്ശതം പായസ നിവേദ്യം ഇന്ന്
കൊട്ടിയൂർ:വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതം പായസ നിവേദ്യങ്ങളിൽ ആദ്യ ചതുശ്ശതം വലിയ വട്ടളം പായസം തിരുവാതിര നാളായ ഇന്ന് പെരുമാൾക്ക് നിവേദിക്കും. അരി, ശർക്കര, നെയ്യ്, നാളികേരം, ജലം എന്നിവ ഉപയോഗിച്ചുള്ള പ്രത്യേക കൂട്ടാണ് പായസ നിവേദ്യത്തിന് ഉപയോഗിക്കുക. കരിമ്പനക്കൽ ചാത്തോത്ത് ഊരാളന്റെ തറവാട്ടുവകയാണ് തിരുവാതിര നാളിൽ നടക്കുന്ന പായസ നിവേദ്യം. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്ക് ഒപ്പമാണ് പെരുമാൾക്ക് പായസം നിവേദിക്കുക. നാളെയാണ് പുണർതം നാൾ ചതുശ്ശതം പായസ നിവേദ്യം ഇന്നലെയും രാവിലെ മുതൽ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ ഉൾപ്പെടെ കൊട്ടിയൂരിലേക്ക് വൻ ഭക്തജനപ്രവാഹമായിരുന്നു.
പടം: പൂജയ്ക്ക് ശേഷം ദേവിയുടെ പ്രസാദം വാങ്ങുന്നതിനായി അമ്മാറക്കൽ തറയ്ക്ക് ചുറ്റം പ്രാർത്ഥിച്ചു നിൽക്കുന്ന ഭക്തർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |