
കണ്ണൂർ: ജില്ലയിലെ അദ്ധ്യാപകരെ കൂട്ടത്തോടെ ദേശീയ സെൻസസ് ഡ്യൂട്ടിക്കായി നിയോഗിച്ചതോടെ രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും ആശങ്ക പടരുന്നു. ജില്ലയിലെ 90 ശതമാനത്തിലേറെ വരുന്ന സർക്കാർ വിദ്യാലയങ്ങളിലെ അദ്ധ്യാപകർ സെൻസസ് ഡ്യൂട്ടിക്കായി ഇറങ്ങുന്നതോടെ പാഠഭാഗങ്ങൾ സമയത്ത് പൂർത്തിയാക്കാൻ സാധിക്കാതെ വരുമോയെന്ന ആശങ്കയിലാണ് കുട്ടികൾ.
ജൂലായിൽ അദ്ധ്യയനം താറുമാറാകുന്ന സ്ഥിതിയാണ് ഇപ്പോൾ. വിദ്യാഭ്യാസജീവിതത്തിന്റെ നിർണായക ഘട്ടമായ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികളെയാണ് ഇത് ഏറെ പ്രതിസന്ധിയിലാഴ്ത്തുന്നത്. ആഗസ്റ്റിൽ ഓണപ്പരീക്ഷ നടക്കാനിരിക്കെയാണ് അദ്ധ്യാപകർ സെൻസസ് ഡ്യൂട്ടിയ്ക്കായി പോകുന്നത്.
ജില്ലയിൽ 1290 പൊതുവിദ്യാലയങ്ങളിൽ 17000 അദ്ധ്യാപകരുണ്ടെന്നാണ് കണക്ക്. ജില്ലയിലാകെ 560 സർക്കാർ വിദ്യാലയങ്ങളും 730 എയ്ഡഡ് വിദ്യാലയങ്ങളും പെടും. ഇവരിൽ താൽക്കാലികക്കാരെയും അംഗീകാരം ലഭിക്കാത്തവരെയും മാറ്റി നിർത്തിയാൽ 4000 പേർ സെൻസസ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. മിക്ക വിദ്യാലയത്തിൽ നിന്നും അഞ്ചോളം അദ്ധ്യാപകർ ഈ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.
രാവിലെ മുതൽ ഉച്ച വരെയോ ഉച്ച മുതൽ വൈകിട്ടുവരെയോ മാത്രമേ സെൻസസിനായി പുറത്തുപോകാൻ പാടുള്ളുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ സെൻസസിനായി നിയോഗിച്ചത് വിദ്യാർത്ഥികൾക്ക് ആശങ്കയുണ്ടാക്കുമെന്നാണ് അദ്ധ്യാപകരുടെയും അഭിപ്രായം.
കണ്ണൂർ നോർത്തിൽ മാത്രം 200 പേർ
കണ്ണൂർ നോർത്ത് സബ്ജില്ലയിൽ നിന്നു മാത്രം ഇറുന്നൂറിലധികം അദ്ധ്യാപകരാണ് സെൻസസ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത്. സെൻസസ് ജോലി നിർവഹിച്ച ദിവസങ്ങൾക്ക് പകരമായി ഒക്ടോബർ 31 വരെയുള്ള തിയ്യതികളിൽ പകരം ഓഫ് എടുക്കാം. അദ്ധ്യാപകർ കൂട്ടത്തോടെ ഓഫിന് അപേക്ഷിക്കുമെന്നതിനാൽ സെൻസസ് തീർന്നാലും പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കാൻ മാസങ്ങളെടുക്കും. ഇതിലാണ് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക .
ജില്ലയിൽ ആകെ പൊതുവിദ്യാലയങ്ങൾ 1290
ആകെ അദ്ധ്യാപകർ 17000
സെൻസസ് ഡ്യൂട്ടിക്ക് 4000
ഒരു സ്കൂളിൽ നിന്നും ഡ്യൂട്ടിക്ക് അദ്ധ്യാപകർ 4
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |