
കണ്ണൂരിൽ ഒരു മാസത്തിനിടെ പിടിയിലായത് 132 പേർ
റിമാൻഡിലായത് വെറും 19 പേർ
കണ്ണൂർ: ഓപ്പറേഷൻ തൂഫാൻ ഒരു മാസം പിന്നിട്ടപ്പോൾ ജില്ലയിൽ 132 പേരെ അറസ്റ്റുചെയ്തെങ്കിലും റിമാൻഡിലായത് വെറും 19 പേർ മാത്രം. ലഹരിവ്യാപനത്തിനെതിരെ അരയും തലയും മുറുക്കി പൊലീസ് ഉണ്ടെങ്കിലും എളുപ്പത്തിൽ ജാമ്യം നേടുന്നത് ഓപ്പറേഷൻ തൂഫാന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നതാണ് ഇതിലൂടെ തെളിയുന്നത്.
കഴിഞ്ഞ മാസം 2നു തുടങ്ങിയ ഓപ്പറേഷനിൽ ആകെ 111 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ലഹരി വസ്തുക്കളുമായി 132 പേർ പിടിയിലായി. ഇതിലാണ് വെറും 19 പേർ റിമാൻഡിലായത്. കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വച്ചതിന് 18 പേർക്കെതിരെ 17 കേസുകളും രജിസ്റ്റർ ചെയ്തു. കൂടുതൽ അളവിൽ കൈവശം വച്ചതിന് ഏഴുകേസും എടുത്തിട്ടുണ്ട്.ഈ വിഭാഗത്തിൽ 10 പേരെ അറസ്റ്റും ചെയ്തു. വിൽപനക്കായി മയക്കുമരുന്ന് എത്തിച്ചതിന് നാല് കേസുകളിൽ 10 പേരെയും അറസ്റ്റു ചെയ്തു.
മയക്കുമരുന്ന് നിരോധന നിയമപ്രകാരമുള്ള കേസിലെ പഴുതുകൾ മൂലമാണ് പ്രതികൾക്ക് ജാമ്യം കിട്ടുന്നത്. സാക്ഷികൾ ഇല്ലാത്ത പല കേസുകളിലും പൊലീസിന് വ്യക്തമായ തെളിവുകൾ സമർപ്പിക്കാൻ കഴിയാത്തതും വെല്ലുവിളിയാണ്. ജാമ്യം ലഭിച്ച പല പ്രതികളും പൊലീസിന് വിവരം നൽകിയവർക്കെതിരെ ആക്രമണഭീഷണിയും ഉയർത്തുന്നതായും വിവരമുണ്ട്.
ഒരു മാസത്തിനകം കണ്ണൂരിൽ പിടികൂടിയത്
385 ഗ്രാം എം.ഡി.എ.എ
40.109 കിലോ കഞ്ചാവ്
79 കഞ്ചാവ് ബീഡി
38 ഗ്രാം ഹാഷിഷ് ഓയിൽ
4 കഞ്ചാവ് ചെടി
1.695 ഗ്രാം ബ്രൗൺ ഷുഗർ
തൂഫാന് പിന്തുണയേറുന്നു
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പൊലീസ് ബോധവത്ക്കരണ ക്ലാസുകൾ തുടരുകയാണ്. പൊതുജനങ്ങൾ , വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, സമുദായ സംഘടനകൾ എന്നിവയെല്ലാം ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി എത്തുന്നുണ്ട്. എല്ലാവരുടെയും പിന്തുണയോടെ ലഹരി ഉപയോഗം, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തുടച്ചു നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.കഞ്ചാവ് കൂടാതെ എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും ജില്ലയിൽ വ്യാപകമാണെന്ന് പൊലീസ് വിലയിരുത്തിയിട്ടുണ്ട്. മുപ്പതു വയസിന് താഴെയുള്ളവരെയും, വിദ്യാർത്ഥികളെയുമാണ് ലഹരി മാഫിയ സംഘങ്ങൾ ലക്ഷ്യമിടുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |