കണ്ണൂർ: ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത 30 പേരുടെ ബന്ധുക്കൾക്ക് വനം വന്യജീവി വകുപ്പിന്റെ ജനസേവന ജില്ലാതല അദാലത്തിൽ സഹായധനം അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണോത്തുംചാൽ വനം വകുപ്പ് ഓഫീസിൽ ടി.ഒ മോഹനൻ എം.എൽ.എ നിർവഹിച്ചു.
കാട്ടുപന്നി ആക്രമണത്തിൽ മരണപ്പെട്ട എൻ. പ്രദീപൻ, കെ. അജൽ എന്നിവരുടെ ഭാര്യമാർ ആദ്യഗഡു സഹായമായി 5 ലക്ഷം രൂപ വീതം എം.എൽ.എയിൽ നിന്ന് സ്വീകരിച്ചു. 2025 മുതൽ ഈ വർഷം ഏപ്രിൽ വരെ ലഭിച്ച സഹായധന അപേക്ഷകളിൽ 30 കേസുകളിലാണ് തുക പാസായത്. ഇതിന്റെ ഉത്തരവ് അദാലത്തിൽ വിതരണം ചെയ്തു. നോർത്തൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ അഞ്ജൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ സിസിലി കണ്ണന്താനം (കൊട്ടിയൂർ), പി. പ്രഹ്ലാദൻ (കോളയാട്), പവിന കാരായി (ചിറ്റാരിപ്പറമ്പ്), ഡോ. ത്രേസ്യ പോൾ (കണിച്ചാർ), മിനി വിശ്വനാഥൻ (അയ്യങ്കുന്ന്), ലിസി ജോസഫ് (കേളകം), ടെസി ബെന്നി (ഉദയഗിരി), വിജി, പ്രിൻസ്, കണ്ണൂർ ഡി.എഫ്.ഒ കെ. സജി, കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |