കാസർകോട്: യു.ഡി.എഫ് സർക്കാർ ആർ.എസ്.എസ്സിന്റെ അജണ്ടയ്ക്ക് പൂർണമായി കീഴടങ്ങി പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.എസ്.എസിന്റെ കൊലവിളി രാഷ്ട്രീയത്തിനും ക്ഷേത്ര കൊള്ളയ്ക്കുമെതിരെ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിനെയും കേന്ദ്ര സർക്കാരിനെയും എതിർത്തു തോൽപ്പിച്ച പരമ്പരാഗത നിലപാടിൽ നിന്നും യു.ഡി.എഫ് പൂർണമായും പിന്നോട്ടുപോയി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി. വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയെ മുൻ എൽ.ഡി.എഫ് സർക്കാർ ശക്തമായി എതിർത്തിരുന്നതാണ്. എൽ.ഡി.എഫ് ഭരണകാലത്ത് അമുസ്ലീങ്ങളെ ഒഴിവാക്കിയാണ് ബോർഡ് പുനസംഘടിപ്പിച്ചത്. യാതൊരുവിധ ഭരണസ്തംഭനവുമില്ലാത്ത വഖഫ് ബോർഡിൽ ഇപ്പോൾ അമുസ്ലീങ്ങളെ ഉൾപ്പെടുത്താൻ ആവശ്യപ്പെടുന്നത് ആർ.എസ്.എസിന് കീഴടങ്ങിയതു കൊണ്ടാണ്. 2016-ൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ മുൻ യു.ഡി.എഫ് സർക്കാർ നിയോഗിച്ച വഖഫ് ബോർഡിനെ മാറ്റാതെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചിരുന്നു. എന്നാൽ നിലവിലെ സർക്കാർ വഖഫ് ബോർഡ് വിഷയത്തിൽ സംഘപരിവാറിന് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നത്.
പി.എം ശ്രീ ഒപ്പിട്ടത്എസ്.എസ്.കെ ഫണ്ട് നേടിയെടുക്കാൻ
വിദ്യാഭ്യാസ രംഗത്ത് മതനിരപേക്ഷത തകർത്ത് കാവിവൽക്കരണം നടപ്പിലാക്കാനുള്ള കേന്ദ്ര പദ്ധതിയാണ് പി.എം ശ്രീയെന്ന് പിണറായി പറഞ്ഞു. കേന്ദ്രം തടഞ്ഞുവെച്ച എസ്.എസ്.കെ ഫണ്ട് നേടിയെടുക്കുന്നതിന് വേണ്ടി മാത്രമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. പദ്ധതി നടപ്പാക്കില്ലെന്ന നയപരമായ തീരുമാനത്തിൽ ഉറച്ചുനിന്ന എൽ.ഡി.എഫ് ധാരണാപത്രം മരവിപ്പിക്കാൻ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് തുടക്കം മുതലേ ഈ പദ്ധതിയെ എതിർക്കുകയും സംസ്ഥാനത്തിന് വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തതാണ്. എന്നാൽ, അധികാരം ലഭിച്ചപ്പോൾ, ധാരണാപത്രത്തിൽ ഒപ്പിട്ടതിനാൽ പിൻവാങ്ങാനാകില്ലെന്ന് പറഞ്ഞ് യു.ഡി.എഫ് സംഘപരിവാറിന്റെ വിദ്യാഭ്യാസ അജണ്ട നടപ്പാക്കാൻ തുനിയുകയാണെന്ന് പിണറായി വിമർശിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടും ആർ.എസ്.എസ് വിദ്വേഷ പ്രചാരണവും
നീറ്റ് പരീക്ഷാ ക്രമക്കേടിന് നേതൃത്വം നൽകിയത് യുവമോർച്ച നേതാവാണെന്ന് തെളിഞ്ഞിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ കാണുന്നത്. പ്രതിപക്ഷ പാർട്ടികൾ വൈകിയാണെങ്കിലും ഇതിനെതിരെ പ്രതിഷേധവുമായി വന്നത് നന്നായി. ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസ് പെൺകുട്ടികൾക്കെതിരെ നടത്തിയത് ഹീനവും വൃത്തികെട്ടതുമായ പരാമർശങ്ങളാണ്. ഹിറ്റ്ലറുടെ ഫാസിസ്റ്റ് മനോഭാവമാണ് ആർ.എസ്.എസിനുള്ളതെന്ന് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തെളിഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർക്ക് വിയോജിപ്പുള്ള ഒരക്ഷരം പോലും ഉൾപ്പെടുത്താൻ യു.ഡി.എഫ് സർക്കാരിനായില്ല. വന്ദേമാതരം പൂർണ്ണമായി ചൊല്ലിയതും ഗവർണറുടെ നിലപാടുകൾക്ക് പൂർണ്ണ പിന്തുണ നൽകിയതും സർക്കാരിന്റം വിധേയത്വമാണ് കാണിക്കുന്നത്. രാജ്യത്ത് ജനാധിപത്യം തകർക്കാൻ രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്ന ആർ.എസ്.എസ് അജണ്ടയ്ക്കാണ് യു.ഡി.എഫ് സർക്കാർ ഓശാന പാടുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു, പി. കരുണാകരൻ, സി.എച്ച് കുഞ്ഞമ്പു, പി. അപ്പുക്കുട്ടൻ, ഡോ. വി. പി. മുസ്തഫ, വി.വി രമേശൻ, എം. സുമതി, കെ. രാജ്മോഹൻ, ഇ. പത്മാവതി, ബേബി ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |