
കൊച്ചി: പ്രൊഫ. എം.കെ.സാനു ഒരിക്കലും ഇടതുപക്ഷത്തെ കരിവാരിത്തേയ്ച് സ്വന്തം യശസ് വർദ്ധിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ തുടർഭരണം വേണ്ടെന്ന നിലപാട് സ്വീകരിച്ച കവിയും സാഹിത്യ അക്കാഡമി മുൻ ചെയർമാനുമായ കെ.സച്ചിദാനന്ദനെ പരോക്ഷമായി പിണറായി വിമർശിക്കുകയും ചെയ്തു. ഇടതുപക്ഷത്ത് നിന്നുകൊണ്ട് ഇടതുപക്ഷത്തെ ആക്രമിച്ചാൽ വലതുപക്ഷത്തിന്റെ കൈയടിയും സ്വീകാര്യതയും ഏറുമെന്ന് പറഞ്ഞായിരുന്നു പേരെടുത്തു പറയാതെ സച്ചിദാനന്ദനെ വിമർശിച്ചത്.
എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനവും ഡോ.എം. ലീലാവതിക്ക് 'സാനു സമ്മാനം 2026' സമർപ്പിക്കുന്ന ചടങ്ങും കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. വ്യാജരീതികൾ ഉപയോഗിച്ച് തിളക്കിയെടുക്കേണ്ടതില്ലാത്ത ഭദ്രമായ സ്ഥാനം തനിക്കുണ്ടെന്ന് സാനുവിന് ബോദ്ധ്യമുണ്ടായിരുന്നു. അതില്ലാത്തവർക്കാണ് തങ്ങളിവിടെയുണ്ടെന്ന് അറിയിക്കാൻ വിരുദ്ധ നിലപാടുകൾ സ്വീകരിക്കേണ്ടി വരുന്നത്.
ഇടതുപക്ഷത്തെ ആക്ഷേപിക്കുന്ന വാക്കുകൾ ശത്രുപക്ഷത്തിന് ആയുധമാകുമെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകം സാനുവിനുണ്ടായിരുന്നു. നവോത്ഥാന മൂല്യങ്ങളിൽ അധിഷ്ഠിതമായ നവകേരളം യാഥാർത്ഥ്യമാക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചു. പ്രായാധിക്യം അവഗണിച്ച് എൽ.ഡി.എഫ് സർക്കാരിന്റെ തുടർഭരണത്തിനായി അദ്ദേഹം യത്നിച്ചു. ശ്രീനാരായണഗുരുവിന്റെ ആദർശങ്ങൾ ജീവിതത്തിൽ പാലിച്ചും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായും അദ്ദേഹം പ്രവർത്തിച്ചുവെന്നും പിണറായി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |