കാസർകോട്: അംഗഡിപ്പദവിൽ വാടക വീടിന്റെ അടുക്കളയിൽ യുവാവിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി 24 മണിക്കൂറിനകം പിടിയിൽ. നോർത്ത് കർണാടകയിലെ ഹൊസപ്പേട്ട ലിംഗനായിക്കന ഹള്ളി സ്വദേശി പരേതനായ പീര നായികിന്റെ മകൻ രമേശനെ (38) കൊലപ്പെടുത്തിയ കേസിൽ കർണ്ണാടക ദാവണഗരെ ഹാരപ്പന ഹള്ളിയിൽ രാംനായിക് എന്ന രമേശയെ(31) കങ്കനാടി പടീൽ എന്ന സ്ഥലത്ത് നിന്നാണ് മഞ്ചേശ്വരം സി.ഐ എം.വി വിഷ്ണുപ്രസാദും സംഘവും ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്തുമൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രതി കുടുങ്ങിയത്.
ഒരുമിച്ചു പണിയെടുക്കുന്ന ഇരുവരും തമ്മിൽ പണമിടപാടിനെ ചൊല്ലി വാടക വീട്ടിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. രമേശ മരിച്ചുവെന്ന് ഉറപ്പുവരുത്തിയ രാംനായിക് രാത്രി തന്നെ സ്ഥലം വിടുകയായിരുന്നു. വിവരങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം ഉർജ്ജിതമാക്കുകയും 24 മണിക്കൂറിനുള്ളിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
വെള്ളിയാഴ്ച രാത്രി അംഗഡിപ്പദവിൽ നരസിംഹമൂർത്തി എന്നയാളുടെ ഉടമസ്ഥതയിലുള്ള പഴയ ഇരുനില വീടിന്റെ അടുക്കളയിലാണ് രമേശയുടെ മൃതദേഹം കണ്ടെത്തിയത്. വീട് വാടകയ്ക്കെടുത്ത കൃഷ്ണപ്പയാണ് മൃതദേഹം കണ്ടെത്തിയ കാര്യം വീട്ടുടമ നരസിംഹമൂർത്തിയെ അറിയിച്ചത്. അദ്ദേഹമാണ് മഞ്ചേശ്വരം പൊലീസിന് വിവരം കൈമാറിയത്.
നെഞ്ചിലെ ആഴത്തിലുള്ള മുറിവും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മുറിവുകൾ കണ്ടെത്തി. മരണവിവരമറിഞ്ഞ് രമേശയുടെ ബന്ധുക്കൾ മഞ്ചേശ്വരത്തെത്തിയിരുന്നു. മാതാവ്: ഗിരിജമ്മ. സഹോദരങ്ങൾ: രാജനായിക്, രവി നായിക്, ആശാഭായ്, ലക്ഷ്‌മിഭായ്, നിർമ്മലാഭായ്.
പ്രതിയിലേക്കെത്തിയത്...
കൊല്ലപ്പെട്ട രമേശയും പ്രതിയും തമ്മിലുള്ള ബന്ധം, ഇരുവരും വാടക വീട്ടിലെത്തിയതിന്റെ കാരണം, കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്നിവ അന്വേഷിച്ചാണ് പൊലീസ് പ്രതിയിൽ എത്തിയത്. വിവിധയിടങ്ങളിൽ താമസിച്ച് പലതരം കൂലിപ്പണി ജോലികൾ ചെയ്തുവരികയായിരുന്നു ഇവരെന്ന് ബന്ധുക്കൾ വിവരം നൽകി. ഒരു മാസം മുമ്പ് നാട്ടിൽ പോയിരുന്ന രമേശ പിന്നീട് തിരികെ അംഗഡിപ്പദവിലെത്തി. സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തിയ പൊലീസ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. കൊലയാളി രമേശന്റെ മൊബൈൽ ഫോൺ പൊലീസിന് കിട്ടിയിരുന്നു. ഫോൺ കൊണ്ടുപോകാത്തതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് തടസമായെങ്കിലും സമർത്ഥമായ അന്വേഷണത്തിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞു. എസ്.ഐമാരായ ശബരീകൃഷ്ണൻ, അർജുൻ, സ്‌ക്വാഡ് അംഗങ്ങളായ സുധാകരൻ, സജിത്ത്, രാജേഷ്, ജിനേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |