തിരൂർ: മദ്യമെടുത്ത് കുടിച്ചതിന്റെ പേരിൽ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്രിൽ. ആതവനാട് മണ്ണിൽ ചക്കച്ചാട്ടിൽ പദ്‌മാനന്ദനാണ് (52) കൊല്ലപ്പെട്ടത്. തലക്കാട് തെക്കൻ കുറ്റൂർ പഴയടത്ത് ശിവക്ഷേത്രത്തിന് സമീപം മലയത്ത് മേലേവീട്ടിൽ ഗിരീഷിനെ (48) കൊലക്കുറ്റത്തിന് പൊലീസ് അറസ്റ്റു ചെയ്തു. വിവാഹമോചിതരായ ഇരുവരും കുറച്ച് കാലമായി പ്രതി ഗിരീഷിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഗിരീഷ് വാങ്ങിവച്ച മദ്യം പദ്‌മാനന്ദൻ കുടിച്ചു തീർത്തിരുന്നു. ഇതേച്ചൊല്ലി 20ന് ഉച്ചയ്ക്ക് ശേഷം ഇരുവരും തമ്മിൽ തർക്കമുണ്ടായി.
ഗിരീഷ് പദ്‌മാനന്ദനെ സോഫയിലേക്ക് തള്ളിയിട്ടപ്പോൾ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും നിലത്ത് വീണ പദ്മാനന്ദനെ നെഞ്ചിന് കാലുകൊണ്ട് പലതവണ ചവിട്ടുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. അഞ്ച് ദിവസത്തിന് ശേഷം ചൊവ്വാഴ്ചയാണ് മരണവിവരം പുറത്തറിയുന്നത്. പദ്‌മാനന്ദനെ കാണാത്തതിനെ തുടർന്ന് സഹോദരി മറ്റൊരാളെ വീട്ടിലേക്ക് പറഞ്ഞയച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തലയ്‌ക്കേറ്റ ഗുരുതര പരിക്കിൽ രക്തം വാർന്ന് മരണം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. പ്രതിയെ നിലമ്പൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |