നീലേശ്വരം: ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കെ.എസ്.യു കൺവെൻഷനിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്ഐ. സി.ഐ.ടി.യു പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിൽ ജില്ലാ പ്രസിഡന്റ് ജവാദ് ഉൾപ്പെടെ മൂന്ന് കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റ ജവാദിനെയും കെ.എസ്.യു പ്രവർത്തകരെയും കാഞ്ഞങ്ങാട്ടെ ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജവാദിന്റെ കാർ ആക്രമിക്കുകയും മൊബൈൽ ഫോൺ തകർക്കുകയും ചെയ്തു.
ഇന്നലെ ഉച്ചയ്ക്കു 2 മണിയോടെയാണ് സംഭവം. നാളെ നടക്കുന്ന സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന യൂണിറ്റ് കൺവെൻഷൻ നടന്നുകൊണ്ടിരിക്കെ സ്‌കൂളിലെ എസ്.എഫ്.ഐ പ്രവർത്തകരും വിവരമറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ - സിഐടിയു പ്രവർത്തകരും കൺവെൻഷൻ ഹാളിൽ അതിക്രമിച്ചു കയറുകയും കെ.എസ്.യു പ്രവർത്തകരായ അതുൽ റാം, റാസിക്ക് എന്നിവരെ മർദ്ദിക്കുകയുമായിരുന്നുവത്രെ. ഇത് തടയാൻ ശ്രമിച്ചതോടെയാണ് ജവാദിനെ ആക്രമിച്ചതെന്ന് കെ.എസ്.യു നേതാക്കൾ പറഞ്ഞു.
സംഭവം കഴിഞ്ഞ് സ്‌കൂളിന് സമീപത്തെ പള്ളിയിലേക്ക് ചെന്ന ജവാദിനെ പിന്തുടർന്നെത്തിയ സംഘം പള്ളി കോമ്പൗണ്ടിൽ കയറിയും മർദിച്ചതായും പരാതിയുണ്ട്. കാറിന്റെ ഗ്ലാസ് തകർക്കുകയും ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു തകർക്കുകയും ചെയ്തു.
സംഭവത്തിൽ ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ, വൈസ് പ്രസിഡന്റ് കെ. പ്രദീപ്കുമാർ തുടങ്ങി നിരവധി നേതാക്കൾ ആശുപത്രിയിലെത്തി. നീലേശ്വരം പൊലീസ് ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു.
ചായ്യോത്ത് സ്കൂളിൽ കെ.എസ്.യു യൂണിറ്റ് യോഗത്തിന് എത്തിയ ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ ഉൾപ്പെടെയുള്ള കെ.എസ്.യു നേതാക്കളെ ക്രൂരമായി മർദ്ദിച്ച നടപടി അങ്ങേയറ്റം പൈശാചികവും പ്രതിഷേധാർഹവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി .കെ ഫൈസൽ പറഞ്ഞു. അക്രമികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടു. അക്രമത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു വൈകുന്നേരം 5 മണിക്ക് കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |