കയ്യൂർ: കർഷകസംഘം 28-ാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ വെച്ച് ചേരുമ്പോൾ പൊതുസമ്മേളന നഗരിയായ വി.എസ് അച്യുതാനന്ദൻ നഗറിൽ ഉയർത്താനുള്ള കൊടിമരം കയ്യൂർ രക്തസാക്ഷി മന്ദിരത്തിൽ ഒരുങ്ങി. ഇന്ന് കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കൊടിമര ജാഥ യാത്രയാരംഭിക്കും.
തേജസ്വിനി പുഴയുടെ കരയിൽ നിന്നും ഉയർന്നു വന്ന പോരാട്ടങ്ങളുടെയും ഇൻക്വിലാബിന്റെയും ശബ്ദം മുഴങ്ങുന്നുണ്ട് കയ്യൂരിൽ ഒരുക്കിയ കൊടിമരത്തിന്. പ്രകാശൻ വെള്ളച്ചാലാണ് കൊടിമരം രൂപ കൽപന ചെയ്ത് ഉറങ്ങാത്ത ഓർമകളെ കൊടിമരത്തിൽ ചാലിച്ചത്. കയ്യൂർ ഗ്രാമത്തിന്റെ പോരാട്ട ചരിത്രവും തൂക്കുമരം വരിച്ച മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ഠൻ, പൊടോര കുഞ്ഞമ്പു നായർ, പള്ളിക്കൽ അബൂബക്കർ എന്നീ നാല് വിപ്ലവകാരികളുടെ പോരാട്ടവും കയ്യൂർ സമര ചിത്രവും രക്തസാക്ഷി മണ്ഡപവും ആലേഖനം ചെയ്‌താണ് കൊടിമരം നിർമിച്ചിരിക്കുന്നത്. പുതിയ കാല പോരാട്ടത്തിനുള്ള ആഹ്വാനവും കൊടിമരത്തിൽ രൂപപ്പെടുത്തിയിട്ടുണ്ട്.
സി.പി.എം മൊടോന്തടം ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘം കയ്യൂർ വില്ലേജ് കമ്മിറ്റി അംഗവുമായ എ. ലക്ഷ്മണനാണ് കൊടിമരം നിർമിക്കാനായി തവിടി മരം നൽകിയത്. പ്രകാശൻ വെള്ളച്ചാലിനൊപ്പം സുനിൽകുമാർ കാരിയിൽ, പവിത്രൻ ചീറ്റക്കാവ്, സുനിൽ കാരിയിൽ, അനേഷ് മാണിയാട്ട് എന്നിവരും കൊടിമരം തയ്യാറാക്കാൻ സഹായിച്ചു. കർഷകസംഘം നേതാക്കളായ എം. രാജീവൻ, പി. ലക്ഷ്‌മണൻ എന്നിവരുടെ നേതൃത്വത്തിലാണ് കൊടിമരം തയ്യാറാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |