കൊല്ലം: സ്ഥലമേറ്റെടുക്കൽ വൈകുന്നതിനാൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ അഞ്ച് ആർ.ഒ.ബികളുടെ നിർമ്മാണം നീളുന്നു. ഈ പശ്ചാത്തലത്തിൽ മണ്ഡലത്തിലെ 11 ആർ.ഒ.ബികളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ എൻ.കെ. പ്രേമചന്ദ്രൻ എം.പി, ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം മേധാവി ഓംപ്രകാശ് എന്നിവർ പങ്കെടുത്ത് കൊല്ലത്ത് ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി.
പോളയത്തോട് ആർ.ഒ.ബിയുടെ പൊലിംഗ് ആരംഭിച്ചു. അടുത്തവർഷം മേയിൽ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. മയ്യനാട് ആർ.ഒ.ബിയുടെ ടെണ്ടർ നടപടി പുരോഗമിക്കുന്നു. അടുത്ത ദിവസങ്ങളിൽ കരാർ ഉറപ്പിക്കാനായേക്കും ആർ.ഒ.ബി നിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കാൻ എം.പിയുടെ നേതൃത്വത്തിൽ എം.എൽ.എമാരുടെ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്താനും മണ്ഡലത്തിലെ മന്ത്രിമാരുടെ സഹായം അഭ്യർത്ഥിക്കാനും ധാരണയായി. എം.എൽ.എ മാരായ ബി.ബി.ഗോപകുമാർ, വിഷ്ണുമോഹൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
മേൽപ്പാലങ്ങൾക്ക് റെയിൽവേ അനുമതി നൽകിയിട്ടും സംസ്ഥാന ഏജൻസികളെ നിശ്ചയിച്ച് നൽകുന്നതിനും അപ്രോച്ച് റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകുന്നതിലും കഴിഞ്ഞ പത്ത് വർഷം സംസ്ഥാന സർക്കാരിനുണ്ടായ വീഴ്ചയാണ് മേൽപ്പാലം നിർമ്മാണം വൈകുന്നതിന് കാരണം.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
വൈകുന്നവ
1. കല്ലുംതാഴം
റെയിൽവേ ലൈനിന് മുകളിലുള്ള ഭാഗത്തിന്റെ രൂപരേഖയായ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ് (ജി.എ.ഡി) 2023 സെപ്തംബറിൽ റെയിൽവേ അംഗീകരിച്ചിരുന്നു. ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പരുകളും ഏകദേശ അളവുമടങ്ങിയ വിജ്ഞാപനത്തിനുള്ള നടപടി പുരോഗമിക്കുന്നു
2. എസ്.എൻ കോളേജ് ജംഗ്ഷൻ
ജി.എ.ഡി 2023 മാർച്ചിൽ റെയിൽവേ അംഗീകരിച്ചു. ഭൂമിയേറ്റെടുക്കൽ നടപടി വൈകുന്നു.
3. കൂട്ടിക്കട
ജി.എ.ഡി 2022 ഒക്ടോബറിൽ റെയിൽവേ അംഗീകരിച്ചു. സ്ഥലമേറ്റെടുക്കലിന് മുന്നോടിയായുള്ള നടപടികൾ പൂർത്തിയായി. നഷ്ടപരിഹാരത്തുക സർക്കാർ അനുവദിച്ചില്ല.
4. ഒല്ലാൽ
സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായുള്ള സാമൂഹ്യാഘാത പഠനം ഇതുവരെ ആരംഭിച്ചില്ല.
5. കുണ്ടറ പള്ളിമുക്ക്
സ്ഥലമേറ്റെടുക്കൽ നടപടി നീണ്ടതിനാൽ നേരത്തെയുള്ള രൂപരേഖ ഉപേക്ഷിച്ചു. പുതിയ രൂപരേഖ അടിസ്ഥാനമാക്കി പള്ളിമുക്കിന്റെ പുതിയ ജി.എ.ഡി 2025 ഏപ്രിലിൽ റെയിൽവേ അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു.
പുതിയ ആർ.ഒ.ബികൾ
കുണ്ടറ മുക്കട, കേരളപുരം, ചന്ദനത്തോപ്പ് എന്നിവിടങ്ങളിൽ ആർ.ഒ.ബി നിർമ്മാണത്തിനുള്ള സംസ്ഥാന ഏജൻസിയായി ആർ.ബി.ഡി.സി.കെയെ കഴിഞ്ഞ ഒക്ടോബറിൽ നിയോഗിച്ചു. ജി.എ.ഡി തയ്യാറാക്കിവരുന്നു. ഇളമ്പള്ളൂർ റെയിൽവേ ഗേറ്റിന് റെയിൽവേ അനുമതി നൽകിയിട്ടുണ്ടെങ്കിലും നാളിതുവരെ സംസ്ഥാന സർക്കാർ ഏജൻസിയെ നിയമിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |