
കൊടുങ്ങല്ലൂർ: തോടുകളും കുളങ്ങളും തണ്ണീർത്തടങ്ങളും നികത്തിയ 'വിഷമണ്ണ്' ഒടുവിൽ നീക്കിത്തുടങ്ങി. എറിയാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രാസമാലിന്യം കലർന്ന മണ്ണാണ് റവന്യു വകുപ്പ്, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ മേൽനോട്ടത്തിൽ നീക്കം ചെയ്യുന്നത്. അഴീക്കോട് ഐഷ റോഡിൽ കറുകഞ്ചേരി ഹരിദാസന്റെ വീട്ടുവളപ്പിൽനിന്നാണ് മണ്ണ് നീക്കം ആരംഭിച്ചത്. ജെ.സി.ബി.ഉപയോഗിച്ച് മണ്ണ് കോരി ലോറിയിൽ കയറ്റി താത്കാലികമായി ലാൻഡിംഗ് പ്ലേസിൽ സൂക്ഷിച്ചശേഷം വലിയ ടോറസ് വാഹനങ്ങളിൽ എടയാറിലെ ബിനാനി സിങ്ക് ഫാക്ടറി വളപ്പിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ രാവിലെ മുതൽ സ്ഥലത്തുണ്ടായിരുന്നു. കൊടുങ്ങല്ലൂർ തഹസിൽദാർ കെ.പി.രമേശൻ,കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ. ഇ.ആർ.ബൈജു, വില്ലേജ് ഓഫീസർ ലിസി ഷൈനി, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ഥലത്തെത്തി.
'മണ്ണിൽ വിഷമുണ്ടെന്ന്' പരിശോധന
6മാസം മുമ്പാണ് എടയാറിലെ ബിനാനി സിങ്ക് ഫാക്ടറിയിൽനിന്നുള്ള രാസമാലിന്യം കലർന്ന മണ്ണ് ഉപയോഗിച്ച് സ്വകാര്യ വ്യക്തികൾ പ്രദേശത്ത് ഭൂമി നികത്തിയത്. എടയാറിലെ പരിസ്ഥിതി പ്രവർത്തകരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന രാസപദാർഥങ്ങൾ മണ്ണിൽ കലർന്നിട്ടുണ്ടെന്ന് കണ്ടെത്തി, അടിയന്തരമായി മണ്ണ് നീക്കണമെന്നാവശ്യം ശക്തമായി. നാട്ടുകാരുടെ പ്രക്ഷോഭവും ആരംഭിച്ചു. തിങ്കളാഴ്ച ഇരിങ്ങാലക്കുട ആർ.ഡി.ഒ.ഓഫീസിൽ കെ.കെ.വത്സരാജ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഭൂവുടമകളുടെയും ലോറി ഉടമകളുടെയും ഉത്തരവാദിത്തത്തിൽ രാസമാലിന്യം കലർന്ന മണ്ണ് നീക്കം ചെയ്യാൻ തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |