
അഞ്ചാലുംമൂട്: കടവൂർ ബൈപ്പാസിലും പരിസര പ്രദേശങ്ങളിലും ഗതാഗതക്കുരുക്കിൽ പരിഹാരമില്ലാതെ ജനം വലയുന്നു. തിരക്കേറിയ സമയങ്ങളിൽ പോലും ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിന്റെ സാന്നിദ്ധ്യമില്ല. എല്ലാ ദിവസവും രാവിലെ 10 മുതൽ 12 വരെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
സി.കെ.പി ജംഗ്ഷനിലെ സ്വകാര്യ മാർക്കറ്റ് മുതൽ കടവൂർ ബൈപ്പാസ് വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്. ട്രാഫിക്ക് നിയന്ത്രിക്കാൻ പൊലീസ് ഇല്ലാതായതോടെ പലപ്പോഴും വാഹനങ്ങൾ അരമണിക്കൂറിലധികം പെരുവഴിയിൽ കുടുങ്ങും.
ദേശീയപാത 66ന്റെ ഭാഗമായ ബൈപ്പാസിന് കുറുകെയാണ് കൊല്ലം - തേനി ദേശീയപാത 183 കടന്നുപോകുന്നത്. ഈ രണ്ട് പാതകളും സംഗമിക്കുന്ന കടവൂർ ഉൾപ്പടെയുള്ള പ്രധാന ജംഗ്ഷനുകളിൽ ആവശ്യത്തിന് സിഗ്നലുകളോ, അണ്ടർപാസ്, ഫ്ലൈഓവർ സംവിധാനങ്ങളോ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിലെ റോഡിന്റെ വീതിക്കുറവും ചരക്കുലോറികൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളുടെ തിരക്കും കുരുക്ക് മുറുക്കുന്നു. വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്നതും അതിനെച്ചൊല്ലിയുള്ള തർക്കങ്ങളും നിത്യസംഭവമാണ്.
റോഡ് കൈയേറി പാർക്കിംഗ്
സി.കെ.പി ജംഗ്ഷനിലെ വാഹനബാഹുല്യമാണ് കുരുക്കിന് പ്രധാന കാരണം
സാധനങ്ങൾ വാങ്ങാൻ പനയം, പെരുമൺ, പ്രാക്കുളം, അഷ്ടമുടി, അഞ്ചാലുംമൂട് ഭാഗങ്ങളിൽ നിന്ന് എത്തുന്നവർ ഇരുചക്രവാഹനങ്ങളും കാറുകളും റോഡിന്റെ അരികിലാണ് പാർക്ക് ചെയ്യുന്നത്
ഇതോടെ വീതിക്കുറവുള്ള റോഡിൽ വലിയ വാഹനങ്ങൾ, സർവീസ് ബസുകൾ കടന്നുപോവുക അസാദ്ധ്യമാകും
ഇതിനെതിരെ മുൻപ് ബസ് ജീവനക്കാർ പ്രതിഷേധിച്ചിരുന്നു
ലൈസൻസ് ഇല്ലെന്ന് കാട്ടി മാർക്കറ്റ് അടപ്പിച്ചെങ്കിലും പ്രശ്നം പരിഹരിച്ച് വീണ്ടും തുറന്നു
വികസനം കാത്ത്
കൊല്ലം - തേനി ദേശീയപാത 183 വികസനത്തിന് 1663 കോടിയുടെ പദ്ധതിക്ക് അനുമതി
ഒരു കിലോമീറ്റർ ദൂരത്തിന് 30.59 കോടി ചെലവിൽ കടവൂർ ബൈപ്പാസ് ജംഗ്ഷൻ മുതൽ ആഞ്ഞിലിമൂട് വരെ 54 കിലോമീറ്റർ റോഡ്
കൊല്ലം ബൈപ്പാസ് ഉൾപ്പടെ 16 വലിയ ജംഗ്ഷനുകളും 18 ചെറിയ ജംഗ്ഷനുകളും വികസിപ്പിക്കും
നിലവിൽ നിർമ്മാണം 4 വരി പാതയും പേവ്ഡ് ഷോൾഡേഴ്സ് ഉൾപ്പടെ 20 മീറ്റർ വീതിയിൽ; ഭാവിൽ 24 മീറ്ററാക്കും.
ഏറ്റെടുക്കേണ്ടത് 70.26 ഹെക്ടർ ഭൂമി
പദ്ധതി പ്രദേശത്ത് 91 ആരാധനാലയങ്ങൾ
2752 നിർമ്മാണങ്ങൾ നീക്കം ചെയ്യണം
കെട്ടിടങ്ങൾ പൊളിക്കാൻ ആകെ 394.19 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |