
കൊല്ലം: ഓണമിങ്ങെത്തിയതോടെ പച്ച ഏത്തക്കായയുടെയും ഏത്തപ്പഴത്തിന്റെയും വില ഉയരുന്നു. പൊതുവിപണിയിൽ പച്ച ഏത്തക്കായയ്ക്ക് കിലോയ്ക്ക് 60-85 രൂപയും ഏത്തപ്പഴത്തിന് 70-75 രൂപയുമാണ് വില. കർഷകരിൽ നിന്ന് മൊത്തക്കച്ചവടക്കാർ 50-60 രൂപയ്ക്കാണ് കുലകൾ വാങ്ങുന്നത്.
ശക്തമായ കാറ്റിലും മോശം കാലാവസ്ഥയിലും വാഴക്കൃഷിക്ക് വ്യാപക നാശനഷ്ടം സംഭവിച്ചതും, കർണാടകയിലും തമിഴ്‌നാട്ടിലും വിളവെടുപ്പ് സീസൺ അവസാനിച്ചതുമാണ് വിപണിയിൽ തിരിച്ചടിയായത്. വന്യമൃഗശല്യവും കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. റോബസ്റ്റ്-50 രൂപ, പാളയൻതോടൻ-45 രൂപ, ഞാലിപ്പൂവൻ-80-100 രൂപ, കദളി-70 രൂപ എന്നിങ്ങനെ മറ്റ് പഴങ്ങളുടെ വിലയും വർദ്ധിച്ചിട്ടുണ്ട്. ഓണം അടുക്കുന്നതോടെ വില ഇനിയും ഉയർന്നേക്കുമെന്ന് വ്യാപാരികൾ പറയുന്നു.
ഉപ്പേരിയും പൊള്ളും
വില ഉയർന്നതോടെ ഓണച്ചന്തകളിലെ പ്രധാന വിഭവങ്ങളായ ചിപ്സ്, ശർക്കര വരട്ടി, പഴം ചിപ്സ് എന്നിവയുടെ വിലയും ഉയർന്നിട്ടുണ്ട്. നാളികേരത്തിന് വില കൂടിയതോടെ വെളിച്ചെണ്ണ വിലയും ഉയർന്നു. നിലവിൽ ഒരുകിലോ ചിപ്സിന് 400 രൂപയോളമാണ്. ഓണം അടുക്കുന്നതോടെ വില 80 രൂപ വരെയെങ്കിലും വർദ്ധിച്ചേക്കുമെന്ന് വ്യാപാരികൾ പറയുന്നു.
വില വർദ്ധിച്ചിട്ടും കർഷകർക്ക് വലിയ ലാഭമില്ല. മഴക്കെടുതിയിലും വന്യമൃഗശല്യത്തിലും നശിച്ചതിന്റെ ബാക്കി മാത്രമാണ് വിളവെടുക്കുന്നത്.
ബേബി ഡാനിയേൽ, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |