കൊല്ലം: പരാതികളും കേസും മാറ്റിവച്ച് ഇത്തിരിനേരം അഞ്ചൽ പൊലീസ് സ്റ്റേഷനിൽ വേറിട്ടൊരു 'വളക്കാപ്പ്' ചടങ്ങ്! സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ നീതുവിന്റെ 'വിശേഷ'മാണ് സഹപ്രവർത്തകർ ആഘോഷമാക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കം. അഞ്ചൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിനായി സഹപ്രവർത്തകർ വേണ്ടുന്ന അലങ്കാരപ്പണികളെല്ലാം ഒരുക്കിയിരുന്നു. ഏരൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഭർത്താവ് അമലിനൊപ്പമാണ് നീതു ചടങ്ങിനെത്തിയത്. യൂണിഫോമിലല്ലാതെ എത്തിയ ഇരുവർക്കും വളക്കാപ്പിന്റെ ഷാൾ അണിയിച്ചു. നീതുവിന് വളയിട്ടും മധുരം നൽകിയും ചന്ദനം തേച്ചുമൊക്കെ സഹപ്രവർത്തകർ സ്നേഹം പങ്കിട്ടു. തുടർന്ന് നീതുവും അമലും ചേർന്ന് കേക്ക് മുറിച്ച് എല്ലാവർക്കും വിതരണം ചെയ്തു. പലഹാരങ്ങളുടെ നീണ്ടനിരതന്നെ ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഇതിനിടയിൽ സ്റ്റേഷനിലെ ഭിത്തിയിൽ ചിത്രം വരച്ച ശേഷം, വരുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന് ഊഹിച്ചുള്ള രസകരമായ വോട്ടിംഗും സ്റ്റേഷനിൽ നടന്നു. നക്ഷത്രങ്ങളുടെ എണ്ണമോ തലപ്പൊക്കമോ നോക്കാതെ എല്ലാവരും പങ്കെടുത്ത വ്യത്യസ്തമായ ചടങ്ങായി മാറി. സഹപ്രവർത്തകർ നീതുവിന് സമ്മാനങ്ങളും നൽകി. സേനയ്ക്കുള്ളിലെ സൗഹൃദത്തിന്റെയും കുടുംബാന്തരീക്ഷത്തിന്റെയും മനോഹര മുഹൂർത്തമായി ഈ ഒത്തുകൂടൽ മാറി. റൂറൽ ജില്ലാ പൊലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലും 'വളക്കാപ്പ്' വീഡിയോ പങ്കിട്ടു.
" ഇങ്ങനൊന്നും പ്രതീക്ഷിച്ചില്ല, കേക്ക് മുറിച്ച് ചെറിയൊരു ചടങ്ങെന്നാണ് കരുതിയത്. പക്ഷേ...."- നീതു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |