
കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽവേ പാതയിൽ മെമു സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊല്ലം ദക്ഷിണ റെയിൽവേയുടെ മെമു ഹബ്ബായി മാറുമ്പോൾ കൊല്ലം-ചെങ്കോട്ട മെമു സർവീസിന്റെ പ്രധാന്യം ഉരട്ടിയാകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ നേരിൽ കണ്ട് നിവേദനം നൽകി.
പാതയിലെ ട്രെയിനുകൾ പൂർണമായും ഐ.സി.എഫിൽ നിന്ന് എൽ.എച്ച്.ബിലേയ്ക്ക് മാറ്റുക, കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുക, വേഗത കൂട്ടുക, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കുക, രാവിലെയും വൈകുന്നേരവും കൊല്ലം-ചെങ്കോട്ട പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കുക, പാതയിലൂടെ ഓടുന്ന ട്രെയിനിൽ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും എം.പി ഉന്നയിച്ചു.
പാസഞ്ചർ ട്രെയിനുകളും മെമു സർവീസുകളും ആവശ്യത്തിനില്ലാത്തതിനാൽ സ്ഥിരം യാത്രക്കാർക്ക് പാതയുടെ പ്രയോജനം ലഭിക്കുന്നില്ല. ചെറിയ സ്റ്റേഷനുകൾ പ്രയോജനപ്പെടുത്താനും കഴിയുന്നില്ല. മെമു/പാസഞ്ചർ സർവീസ് രാവിലെയും വൈകുന്നേരവും കൊല്ലം- ചെങ്കോട്ട പാതയിൽ വേണമെന്ന ആവശ്യം വർദ്ധിച്ചുവരികയാണെന്നും എം.പി ചൂണ്ടിക്കാട്ടി.
പാത പ്രയോജനപ്പെടുത്തുന്നില്ല
ഗേജ് മാറ്റത്തിനും വൈദ്യുതീകരണത്തിനും മുടക്കിയത് 500 കോടിയിലേറെ
എന്നിട്ടും പാത പൂർണമായും പ്രയോജനപ്പെടുത്തുന്നില്ല
ഗേജ് മാറ്റത്തിന് മുമ്പുണ്ടായിരുന്ന സർവീസുകൾ പൂർണമായും പുനരാരംഭിച്ചിട്ടില്ല
എൽ.എച്ച്.ബി കോച്ചുകൾ ഘടിപ്പിച്ചാൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും
കോച്ചുകളുടെ കുറവ് മൂലം തിരക്ക് വർദ്ധിച്ചു
വേഗത കുറവായതിനാൽ യാത്രാ സമയം കൂടി
തെന്മലയിലും ആര്യങ്കാവിലും സ്റ്റോപ്പില്ല
പാത കടന്നുപോകുന്ന തെന്മല, ആര്യങ്കാവ് തുടങ്ങിയ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പില്ല. ദക്ഷിണ ഭാരതത്തിലെ പ്രകൃതിഭംഗി കൊണ്ട് ആകർഷണീയമായതും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിചേരാനും കഴിയുന്ന കൊല്ലം-ചെങ്കോട്ട പാതയിൽ വിസ്റ്റാഡോം കോച്ച് അനുവദിക്കേണ്ടത് അനിവാര്യമാണ്.
റെയിൽവേയ്ക്ക് സാമ്പത്തിക ബാദ്ധ്യതയില്ലാത്ത പരിഷ്കാരങ്ങൾ നടപ്പാക്കി കൊല്ലം-ചെങ്കോട്ട പാത പരമാവധി പ്രയോജനപ്പെടുത്തണം.
എൻ.കെ.പ്രേമചന്ദ്രൻ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |