
ചാത്തന്നൂർ: കർക്കടക വാവ് കൂടി പിന്നിട്ടതോടെ, ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി. ഇതിന്റെ പ്രതിഫലനം വിപണികളിൽ അനുഭവപ്പെട്ടു തുടങ്ങിയതായി വ്യാപാരികളും പറയുന്നു.
തിങ്കളാഴ്ചയാണ് ചിങ്ങപ്പിറവി. 26ന് തിരുവോണം. എല്ലാ പ്രതീക്ഷകൾക്കും മീതേ മഴ ആർത്തലയ്ക്കുമോ എന്നൊരു ആശങ്കയും നിലനിൽക്കുന്നുണ്ട്. ആകർഷകമായ വിലക്കിഴിവുകളോടെയും സമ്മാനപദ്ധതികളോടെയും വിവിധ മേളകൾ ആരംഭിച്ചിട്ടുണ്ട്. ചിങ്ങം പിറക്കുന്നതോടെ മേളകളുടെ എണ്ണവും കൂടും. ആശ്രാമം മൈതാനിയിൽ സപ്ളൈകോ ജില്ലാതല ഓണം മേള ആരംഭിച്ചു. അരി, പലചരക്ക്, ഓണക്കിറ്റുകൾ, നോൺഫുഡ് ഉത്പന്നങ്ങൾ എന്നിവ ന്യായവിലയിൽ ലഭ്യമാക്കും. ജില്ലയിലെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. 1000ൽ അധികം ഉത്പന്നങ്ങൾക്കാണ് ഇളവ് നൽകുന്നത്.
സ്ഥാപനങ്ങളും സംഘടനകളും പൂക്കള മത്സരങ്ങൾ സംഘടിപ്പിച്ചു തുടങ്ങിയതോടെ പൂവിന് ഡിമാൻഡ് ഏറി. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിനു കീഴിലെ ഖാദി ഷോറൂമുകളിൽ ഖാദി ഓണം മേളകൾക്ക് തുടക്കമായി.
ചന്തകളിൽ പച്ചക്കറി വില ക്രമേണ ഉയരുന്നുണ്ട്. വെണ്ട 80, പയർ 120, തക്കാളി 60 രൂപ എന്ന നിലയിലാണ് ഇപ്പോഴത്തെ വില. സപ്ലൈകോയുടെ ഇടപെടൽ വില നിയന്ത്രിക്കുമെന്നാണ് പ്രതീക്ഷ. തുണിക്കടകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും തിരക്ക് കൂടി. ഓണപ്പുടവ, കസവ് സാരി, കുട്ടികളുടെ ഡ്രസുകൾ എന്നിവയ്ക്കാണ് ഡിമാൻഡ്. 20 ശതമാനം വരെ ഓഫറുകൾ പല കടകളിലും പ്രഖ്യാപിച്ചിട്ടുണ്ട്.
കളം നിറഞ്ഞ് ഓണപ്പന്തുകൾ
ഓണപ്പന്തുകൾ എത്തുന്നതോടെ ഗ്രാമങ്ങളിൽ ഓണമുണരും. പന്തുകൾ കൂടാതെ കളിത്തോക്കുകളും പൊട്ടാസും അടക്കമുള്ള കളിപ്പാട്ടങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ. പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതോടെ നേർത്ത റബർ പന്തുകളാണ് വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്. പല വലിപ്പത്തിലും നിറത്തിലുമുള്ള പന്തുകൾ കടകളിൽ നിറഞ്ഞുകഴിഞ്ഞു. ഇരുപത് മുതൽ നൂറ് രൂപ വരെയുള്ള പന്തുകൾ വിപണിയിലുണ്ട്. ഓണത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |