കൊല്ലം: വിദ്യാർത്ഥികളിൽ കാർഷിക അവബോധം സൃഷ്ടിക്കുന്നതിന് മികച്ച സ്കൂളിലുള്ള സംസ്ഥാന പുരസ്കാരം നേടിയ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിന് നെടുമ്പന ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പ്രത്യേക ആദരവ് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ മന്ത്രി പി സി. വിഷ്ണുനാഥ് പ്രിൻസിപ്പൽ വി.എസ്. രോഹിണിക്ക് സമ്മാനിച്ചു.
സംസ്ഥാനത്ത് കൃഷി പഠിപ്പിക്കുന്നതിന് അദ്ധ്യാപകനെ നിയോഗിച്ചിട്ടുള്ള ഏക വിദ്യാലയമാണ് സിദ്ധാർത്ഥ സെൻട്രൽ സ്കൂളെന്ന് മന്ത്രി പറഞ്ഞു. കുട്ടികളിൽ പ്രകൃതിസ്നേഹം ഉണ്ടാക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണ ജീവിതശൈലികൾ ചിട്ടപ്പെടുത്തുന്നതിനും കാർഷിക സംബന്ധമായ കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷിക്ക് ഒരു പ്രത്യേക വിഭാഗം തന്നെ ഈ വിദ്യാലയത്തിലുണ്ട്. 300 ൽ അധികം കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്തുവരുന്നു. സ്കൂളിനോട് ഒപ്പമുള്ള രണ്ട് ഏക്കറിലധികം വരുന്ന കൃഷിസ്ഥലത്തും മട്ടുപ്പാവിലും സ്കൂൾ ഗാർഡനുകളിലും ഒക്കെയായി രണ്ടായിരത്തിലധികം ഗ്രോ ബാഗുകളിലും ചട്ടികളിലും ഡ്രമ്മകളിലും നിലത്തും വിവിധങ്ങളായ പച്ചക്കറികളും മറ്റ് കാർഷിക ഉത്പന്നങ്ങളും കൃഷി ചെയ്യുന്നുപ്പ്. കൂൺകൃഷി, മത്സ്യകൃഷി, താറാവ്, കോഴി, ടർക്കി, യമു, പന്നി എന്നിവയെ ഇവിടത്തെ ഫാമിൽ കുട്ടികൾ പരിപാലിക്കുന്നു
ജൈവ വളം നൽകുന്നതിനു പുറമേ സ്വന്തമായി മണ്ണിര കമ്പോസ്റ്റ് ഉത്പാദനവും ഇവിടെയുണ്ട് ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ സ്കൂളിൽ തന്നെയാണ് വിപണനം നടത്തുന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം, പഞ്ചായത്ത് പ്രസിഡന്റ് ബീന നാസിമുദ്ദീൻ ലബ്ബ, പഞ്ചായത്ത് അംഗങ്ങൾ, കൃഷി ഓഫീസർ സുമി, കൃഷി അദ്ധ്യാപകൻ ആഷിക് ദത്ത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |