കൊല്ലം: കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം ഓലയിൽക്കടവ് പാലത്തിന്റെ തുടക്ക ഭാഗത്തെ നടപ്പാത പാർക്കിംഗ് കേന്ദ്രമായി. കൂടുതലും ഇരുചക്ര വാഹനങ്ങൾ. വിവിധ സ്ഥലങ്ങളിലേക്ക് പോകാനും കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്യാനുമെത്തുന്ന ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനി ജീവനക്കാരുമടക്കമുള്ളവരാണ് വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നത്. പലതും മാറ്റുമ്പോൾ അർദ്ധരാത്രിയാകും. വാഹനങ്ങൾക്കിടയിലൂടെ നടക്കാനാവാത്തതിനാൽ കാൽനട യാത്രക്കാർ റോഡിലിറങ്ങേണ്ട സ്ഥിതിയാണ്.
തിരക്കേറിയ റോഡിലൂടെ യാത്രക്കാർ സഞ്ചരിക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. നഗരപരിധിയിലെ നടപ്പാതകൾ വാഹന പാർക്കിംഗിന് ഉപയോഗിക്കരുതെന്ന് കർശന നിർദേശമുണ്ടെങ്കിലും പുല്ലുവിലയാണ്. സമീപത്ത് നോ പാർക്കിംഗ് ബോർഡിന് താഴെ റോഡിനോട് ചേർന്നും പാർക്കിംഗ് വ്യാപകമാണ്. കെ.എസ്.ആർ.ടി.സി ബസുകൾക്ക് പുറമേ ചരക്ക് വാഹനങ്ങളും റോഡ് കൈയടക്കിയതോടെ വാഹനസഞ്ചാരവും ദുഷ്കരമായി. സംഭവത്തിൽ പൊലീസും കോർപ്പറേഷനും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കാൽനടക്കാർക്ക്
പ്രത്യേക പരിഗണന
പൊതുവഴികളും റോഡുകളും കേവലം മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ മാത്രമുള്ളതല്ല. നടപ്പാതകളില്ലാത്തയിടങ്ങളിൽ കാൽനടയാത്രക്കാർക്ക് കൂടിയുള്ളതാണ് ഇവയൊക്കെ. പക്ഷെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകൾ കാൽനടയാത്രക്കാർക്ക് വേണ്ടി മാത്രമുള്ളതാണ്. ഇത് മൗലികവകാശങ്ങളിലൊന്നാണെന്ന് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും ഒന്നിലധികം വിധിന്യായങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |