കൊല്ലം: ദേശീയപാതയോരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും യാത്രക്കാർക്ക് വിശ്രമിക്കാനും പാർക്കിംഗ് കം റെസ്റ്റ് ഏരിയകൾ ഒരുക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ആവശ്യപ്പെട്ട് എൻ.എച്ച്.എ.ഐ. ദേശീയപാതകളിൽ നിറുത്തിയിടുന്ന ലോറികളിലടക്കം മറ്റ് വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങൾ തുടർച്ചയായ പശ്ചാത്തലത്തിലാണ് എൻ.എച്ച്.എ.ഐയുടെ നീക്കം.
ദേശീയപാതയിലെ ഒരോ 40 കിലോമീറ്ററിനുമിടയിൽ പാർക്കിംഗ് കം റെസ്റ്റ് ഏരിയ ഒരുക്കാനാണ് ആലോചന. ഇതിനായി ദേശീയപാതവക്കിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു ഹെക്ടർ ഭൂമിയാണ് ആവശ്യപ്പെടുന്നത്. വിസ്തൃതി അല്പം കുറഞ്ഞാലും പ്രശ്നമില്ലെന്നാണ് എൻ.എച്ച്.എ.ഐയുടെ നിലപാട്. വിശാലമായ പാർക്കിംഗ് കേന്ദ്രം, ഡ്രൈവർമാർക്ക് വിശ്രമിക്കാനുള്ള ഡോർമെറ്ററി, ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ, ടോയ്‌ലെറ്റ്, ഫുഡ് കോർട്ട് തുടങ്ങിയ സൗകര്യങ്ങൾ എൻ.എച്ച്.എ.ഐ സജ്ജമാക്കും. കരാർ ക്ഷണിച്ച് നടത്തിപ്പ് ചുമതല നൽകും.
ദേശീയപാതയുടെ ഓരങ്ങളിൽ ഇടമില്ലാത്തതിനാലാണ് ദീർഘദൂരം സഞ്ചരിക്കുന്ന ലോറികൾ രാത്രികാലങ്ങളിൽ ദേശീയപാതയിൽ നിറുത്തിയിട്ട് ഡ്രൈവർമാർ വിശ്രമിക്കുന്നത്. ലോറി ഡ്രൈവർമാർ ഭക്ഷണം കഴിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോകുന്നതും ദേശീയപാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷമാണ്. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്ത ഭാഗത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ തട്ടിയാണ് അപകടങ്ങളുണ്ടാകുന്നത്.
വീതി കുറവായതിനാൽ ദേശീയപാത 66ന്റെ സർവീസ് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ല. വിനോദ സഞ്ചാരികൾ റോഡിൽ ബസുകൾ നിറുത്തിയിട്ട ശേഷം അപകടകരമായ തരത്തിൽ റോഡിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കാറുണ്ട്. ഇത്തരത്തിലുള്ള ദീർഘദൂര യാത്രക്കാർക്കും വിശ്രമകേന്ദ്രങ്ങൾ ഏറെ ഗുണം ചെയ്യും. മറ്റ് പല സംസ്ഥാനങ്ങളിലും ദേശീയപാതയോരത്ത് പാർക്കിംഗ് കം റെസ്റ്റ് ഏരിയകളുണ്ട്.
ജില്ലയിൽ ആവശ്യപ്പെട്ടിരിക്കുന്നത്
ദേശീയപാത 66
കൊല്ലം - തേനി ദേശീയപാത
നിർദ്ദിഷ്ട കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ
ദേശീയപാതകളിൽ അപകടങ്ങൾ തുടർച്ചയായ പശ്ചാത്തലത്തിലാണ് വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കാൻ സ്ഥലം കണ്ടെത്തി നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എൻ.എച്ച്.എ.ഐ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |