
കൊല്ലം: ചവറയിൽ വീടുകൾ കയറിയിറങ്ങി രാസ ലായനി മുക്കി സ്വർണം തട്ടുന്ന സംഘം പിടിയിൽ. ബീഹാർ ദാമ നിയർമന്ദിർ സ്വദേശി ദിനേശ് (45), സുപോൾ സ്വദേശി സച്ചിൻ കുമാർ (40) എന്നിവരാണ് പിടിയിലായത്. വീടുകളിലെത്തി ആദ്യം ചെമ്പ് പാത്രങ്ങളും നിലവിളക്കുകളും വെളുപ്പിക്കും. തുടർന്ന് സ്വർണാഭരണങ്ങൾ തന്നാൽ ഇതുപോലെ വെളുപ്പിച്ച് നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ്.
കഴിഞ്ഞ ദിവസം നീണ്ടകര പരിമണത്ത് തറമേൽ കിഴക്കതിൽ സതിയമ്മയുടെ വീട്ടിലെത്തി പ്രതികൾ മാലയിൽ അഴുക്കുണ്ടെന്ന് പറഞ്ഞു പലവട്ടം നിർബന്ധിച്ചു. അവസാനം ഊരി വാങ്ങി രാസലായനിയിൽ മുക്കിയ ശേഷം മഞ്ഞപ്പൊടിയിൽ പൊതിഞ്ഞ് തിരികെ നൽകി. ഇപ്പോൾ നോക്കരുതെന്ന് പറഞ്ഞതോടെ വീട്ടുകാർക്ക് സംശയം തോന്നി. തുറന്നുനോക്കിയപ്പോൾ നിറവ്യത്യാസത്തിന് പുറമേ മാല പൊട്ടുകയും ചെയ്തു. ഇതോടെ വീട്ടുകാർ സമീപവാസികളുടെ സഹായത്തോടെ പൊലീസിനെ വിവരം അറിയിച്ചു.
ചവറ പൊലീസെത്തി പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. കഴിഞ്ഞ തിങ്കളാഴ്ച ചവറയിൽ ശ്രീകൃഷ്ണ ഭവനത്തിൽ ശോഭനയമ്മയുടെ (74) വീട്ടിലെത്തി 18 ഗ്രാമിന്റെ മാല രാസലായനിയിൽ മുക്കി സ്വർണം കവർന്നിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. ചവറ എസ്.എച്ച്.ഒ സുജോ ജോർജ് ആന്റണി, എസ്.ഐമാരായ ബി.ഓമനക്കുട്ടൻ, അഭിജിത്ത് സജീവ്, രാജീവ്, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ഗിരിഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |