
കോട്ടയം : കോഴിമുട്ട വില കുത്തനെ ഉയർന്നതോടെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി സാമ്പത്തിക പ്രതിസന്ധിയിലേക്ക്. പൊതുവിപണിയിൽ ഒരു മുട്ടയുടെ വില എട്ട് രൂപയിലെത്തിയതോടെ ആഴ്ചയിൽ ഒരിക്കൽ കുട്ടികൾക്ക് മുട്ട നൽകുന്നത് മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടാകുമെന്ന് പ്രധാനാദ്ധ്യാപകർ പറഞ്ഞു. പാചകവാതകം, പച്ചക്കറി, പലചരക്ക്, പാൽ എന്നിവയുടെ വിലവർദ്ധനയ്‌ക്കൊപ്പം മുട്ടവിലയും ഉയർന്നതോടെ സർക്കാർ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്നാണ് അദ്ധ്യാപകരുടെ പരാതി. നൂറിലധികം വിദ്യാർത്ഥികളുള്ള സ്‌കൂളുകൾ ഓരോ ആഴ്ചയും പണം കണ്ടെത്താൻ നെട്ടോട്ടമോടുകയാണ്.
പ്രതികൂല കാലാവസ്ഥ വില്ലനായി
കേരളത്തിലേക്കുള്ള മുട്ടയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിലെ കടുത്ത ചൂടിൽ ഫാമുകളിലെ കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് മുട്ട ഉത്പാദനം 25 ശതമാനത്തിലേറെ കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ഇതോടെയാണ് ആറ് രൂപയുണ്ടായിരുന്ന മുട്ടയ്ക്ക് എട്ട് രൂപവരെ വില ഉയർന്നത്.
''പദ്ധതി തടസമില്ലാതെ തുടരാൻ ഉച്ചഭക്ഷണത്തിനും അധിക പോഷകാഹാര വിതരണത്തിനുമായി സർക്കാർ അനുവദിക്കുന്ന തുക വർദ്ധിപ്പിക്കണം.
-(പ്രധാന അദ്ധ്യാപകർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |