SignIn
Kerala Kaumudi Online
Sunday, 05 July 2026 6.17 AM IST

അപകടമുനമ്പായ പിഴക് പാലം ജംഗ്ഷനിൽ, അപായ മുന്നറിയിപ്പുകളില്ല, പിഴകിൽ പിഴയ്ക്കരുത്

pizhak

പിഴക്: സ്ഥിരം അപകട മുനമ്പായ പാലാ- തൊടുപുഴ റോഡിലെ പിഴക് പാലം ജംഗ്ഷൻ വാഹനയാത്രക്കാരുടെ പേടിസ്വപ്നമാകുകയാണ്. നിരവധി അപകടങ്ങൾ നടന്ന ഈ പ്രദേശത്ത് അടിയന്തരമായി മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. പരാതിയെത്തുടർന്ന് പ്രദേശത്ത് പരിശോധന നടത്തി അധികൃതർ മടങ്ങി നാലുമാസം പിന്നിട്ടിട്ടും തുടർനടപടിയില്ല. ജീവൻ പണയംവച്ചാണ് യാത്രക്കാർ പിഴക് പാലം ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുന്നത്. പൊതുപ്രവർത്തകനും പ്രദേശവാസിയുമായ റോജൻ ജോർജ് പരാതികളും തുടർന്വേഷണങ്ങളുമായി ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും നൽകുന്ന പരാതിയുടെ റെസിപ്റ്റ് ലഭിക്കുന്നത് മാത്രമാണ് ബാക്കിയെന്ന് ചൂണ്ടിക്കാട്ടുന്നു. നിരവധി അപകടങ്ങളും ജീവാപായവും ഉണ്ടായിട്ടും കൃത്യമായ നടപടികൾ വൈകുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്.

ഇനിയും എത്ര അപകടങ്ങൾ ഉണ്ടായാലാണ് അധികാരികൾ കണ്ണ് തുറക്കുക എന്നാണ് പ്രദേശവാസികളുടെ ചോദ്യം.

മഴ എത്തി, അപകട സാദ്ധ്യതയും

 നേർരേഖയിൽ വരുന്ന റോഡിൽ പാലത്തിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും വളവുള്ളത് അപകടത്തിന് കാരണമാകുന്നുണ്ട്. അപകട സാദ്ധ്യത കുറയ്ക്കുന്നതിനായി മുന്നറിയിപ്പ് ബോർഡുകൾ, റിഫ്‌ളക്ടർ, ലൈറ്റുകൾ, കോൺവെക്‌സ് മിറർ എന്നിവ സ്ഥാപിക്കാൻ ജില്ലാ റോഡ് സേ്ര്രഫി കൗൺസിൽ മീറ്റിംഗിൽ കളക്ടർ നിർദ്ദേശിച്ചിരുന്നു. ഫെബ്രുവരി 25ന് നടന്ന മീറ്റിങ്ങിലെ നിർദ്ദേശം ജൂലായ് മാസമായിട്ടും നടപ്പായിട്ടില്ല.

 റോഡിലെ അപകടാവസ്ഥ സംബന്ധിച്ച പരാതിയെ തുടർന്ന് ഈ വർഷം ആദ്യം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. പി.ഡബ്ല്യു.ഡിയുടെ(റോഡ്, പാലം, മെയിന്റനൻസ്,) എൻജിനീയർമാരും സ്ഥലം സന്ദർശിച്ചു. റോഡിലെ അലൈൻമെന്റിന്റെ പ്രശ്‌നമാണ് അപകടകാരണമെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ
അലൈൻമെന്റ് പ്രശ്‌നങ്ങൾക്കൊപ്പം മഴക്കാലത്ത് ഉണ്ടാകുന്ന റോഡപകടങ്ങളും പതിവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL