അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടും നമ്മുടെ ഭരണാധികാരികൾക്ക് ഒരു അനക്കവുമില്ല. സെൻസസ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥനെ കടിച്ചു അരിശം തീരാഞ്ഞിട്ടു നാഗമ്പടം സ്റ്റാൻഡിൽ കിടന്ന സ്വകാര്യബസിന്റെ സീറ്റുൾപ്പെടെ കടിച്ചുകീറിയ വാർത്ത കണ്ടു ഇതെവിടെചെന്ന് അവസാനിക്കുമെന്ന് ചോദിച്ചുപോവുകയാണ് ചുറ്റുവട്ടം. മുന്തിയ കാറിൽ നിന്നിറങ്ങാതെ പായുന്നവർക്ക് കടി കിട്ടില്ല. കാൽനടയാത്രക്കാരും ഇരുചക്രവാഹനക്കാരുമാണ് ഇരകൾ.
തെരുവുനായ്ക്കളെ കൊന്നാൽ നേരത്തേ കേസെടുക്കുമായിരുന്നു. സുപ്രീം കോടതി വിധിയോടെ അത് ഒഴിവായി. പഴയ പട്ടിപിടുത്തക്കാരെ കളത്തിലിറക്കി നായ്ക്കളെ പിടികൂടാനുള്ള ആലോചനപോലും ഉണ്ടാകുന്നില്ല. പകരം ശവം ദഹിപ്പിക്കുന്നതിന്റെ നിരക്ക് എത്ര കൂട്ടാമെന്ന ചർച്ചയാണ് 'നരകസഭയിൽ' നടക്കുന്നത്.
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് അവിടെതന്നെ വിടുന്ന എ.ബി.സി പദ്ധതി കൊണ്ട് ഒരു ഫലവും ഉണ്ടായില്ലെന്ന് സുപ്രീം കോടതിക്ക് പറയേണ്ടിവന്നു. പലരുടെയും കീശ വീർത്തതാണ് ആകെയുണ്ടായ നേട്ടം. മേനകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പട്ടി പ്രേമികളുടെ വാദങ്ങൾ തള്ളിയാണ് ശല്യക്കാരായ നായ്ക്കളെ കൊല്ലാൻ സുപ്രിംകോടതി ഉത്തരവിട്ടത്. അല്ലെങ്കിൽ അവയ്ക്കായി ഷെൽട്ടർ നിർമ്മിച്ച് സംരക്ഷിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.എന്നാൽ തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന അവസ്ഥയാണിപ്പോൾ. സുപ്രീംകോടതി വിധിക്ക് ശേഷം ഒരു തെരുവുനായയെയെങ്കിലും പിടികൂടിയതായി ആർക്കും അറിവില്ല.
ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യാനാണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. കൗൺസിൽ യോഗങ്ങളിൽ പട്ടികളെ കവച്ചുവെയ്ക്കും വിധം കടിപിടി കൂടുന്നതല്ലാതെ ഒന്നും ചെയ്യില്ല. 'പട്ടിയുടെ വാല് പന്തീരാണ്ടു കാലം കുഴലിലിട്ടാലും ഒരു മാറ്റവുമുണ്ടാകില്ലെന്ന പഴം ചൊല്ലാണ് ചുറ്റുവട്ടത്തിന് ഇപ്പോൾ ഓർമ്മവരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |