ആർ. സുഗതൻ, മേയർ വി.വി. രാജേഷ് ആഭ്യന്തര വകുപ്പിന്റെ കത്ത് ഉയർത്തിക്കാണിക്കുന്നു ( ഫയൽചിത്രം )
തിരുവനന്തപുരം: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭാ കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിന് കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്തു. സുഗതന് അവധി അപേക്ഷ നൽകാൻ വഴിയൊരുക്കിയതിന് ചിത്ര പി. അരുണിമ ഉൾപ്പെടെ ഉള്ളവർക്കെതിരെ അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും എതിർപ്പ് മറികടന്നാണ് അണ്ടർ സെക്രട്ടറി അവധിക്കായുള്ള മറുപടിക്കത്ത് നൽകിയത്. കൗൺസിലിൽ ഹാജരാകാത്തതിനെ തുടർന്നുള്ള അയോഗ്യത മറികടക്കാൻ മേയർ വി.വി. രാജേഷ് ആയുധമാക്കിയത് ആഭ്യന്തര വകുപ്പിന്റെ മറുപടി കത്താണ്. അവധി അപേക്ഷ കൗൺസിലിൽ വോട്ടിനിട്ട് പാസാക്കിയാൽ കൗൺസിലർ സ്ഥാനം സുരക്ഷിതമായിരിക്കും എന്നായിരുന്നു ഉപദേശം. ഇത് ഉയർത്തിക്കാട്ടിയാണ് ആറുമാസത്തേക്ക് സുഗതന് അവധി കൊടുത്ത് ഭരണ സമിതിയെ രക്ഷിച്ചത്. ജയിൽ സൂപ്രണ്ടി മുഖേന മേയർ വി.വി. രാജേഷിനാണ് സുഗതൻ കത്ത് നൽകിയത്. ഇങ്ങനെ കത്ത് കൊടുത്ത വിവരം സൂപ്രണ്ട് ആഭ്യന്തര വകുപ്പിനെ അറിയിച്ചു. സുഗതന് കത്ത് നൽകിയതിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |