തൊടുപുഴ: തൊടുപുഴ കോലാനിയിൽ മെത്ത നിർമ്മാണ കമ്പനിയിൽ വൻ തീപിടിത്തം. പഞ്ചവടിപ്പാലത്തിന് സമീപമുള്ള മാർവൽ മാട്രസ് ആൻഡ് ഫർണിച്ചർ എന്ന സ്ഥാപനത്തിൽ ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു തീപിടിത്തം. സംഭവത്തിൽ ഒന്നരകോടിയോളം രൂപയുടെ നാശനഷമാണുണ്ടായത്.
ഞായറാഴ്‌ചയായതിനാൽ അറ്റകുറ്റപ്പണികൾക്കായി ചില തൊഴിലാളികൾ മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇവരാണ് തീപിടിത്തം ആദ്യം അറിഞ്ഞതും അധികൃതരെ അറിയിച്ചതും. ഫാക്ടറിയുടെ ഒരു ഭാഗം കത്തിനശിച്ചു. വിവിധ വിഭാഗങ്ങളിലായി നിരവധി പേർ ജോലിചെയ്യുന്ന സ്ഥാപനമാണിത്. ഇവയിൽ മെത്ത നിർമ്മാണം നടക്കുന്നിടത്താണ് തീപിടിച്ചത്. മെത്ത നിർമിക്കുന്ന യന്ത്രങ്ങൾ, ചകിരി, സ്പോഞ്ച്, നിർമ്മിച്ച ബെഡ്, അടക്കമുള്ളവയും കത്തി നശിച്ചു. ഷീറ്റ് മേൽക്കൂര തകർന്നുവീണു. കെട്ടിടത്തിന് മറ്റ് കേടുപാടുകളുമുണ്ട്. വയറിംഗ് അടക്കം കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമികവിവരം. തൊടുപുഴ, കൂത്താട്ടുകുളം, മൂലമറ്റം, കലൂർക്കാട് സ്റ്റേഷനുകളിൽ നിന്നും അഗ്നിരക്ഷാസേനയെത്തി മൂന്ന് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്പോഞ്ചും ചകിരിയുമുണ്ടായിരുന്നതിനാൽ തീയണയാൻ സമയമെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |