പാലാ: വെറും രണ്ടുമണിക്കൂറിന്റെ ഇടവേളയിൽ നടന്ന നാടകീയ നീക്കങ്ങൾ പാലാ നഗരസഭയിൽ യു.ഡി.എഫിന് നഷ്ടപ്പെടുത്തിയത് വൈസ് ചെയർമാൻ സ്ഥാനം. കോൺഗ്രസിലെ ചില നേതാക്കളുടെ മധ്യസ്ഥതയിൽ വിമത കോൺഗ്രസ് കൗൺസിലർമാരെ തിരികെ യു.ഡി.എഫ് പാളയത്തിലെത്തിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സെബാസ്റ്റ്യൻ ജെ.പനയ്ക്കലിനെ വൈസ് ചെയർമാനാക്കാനുള്ള ധാരണയാണ് രൂപപ്പെട്ടിരുന്നത്. വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ബിജു മാത്യൂസിന്റെ അടുത്ത ബന്ധുവിന്റെ വീട്ടിലായിരുന്നു ഇത് സംബന്ധിച്ച് മൂന്നുമണിക്കൂറോളം നീണ്ട ചർച്ച നടന്നത്. നഗരവികസന മുന്നണിയുടെ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന ബിജു മാത്യൂസ് സ്വയം പിന്മാറാൻ തയാറായിരുന്നുവെന്നും സെബാസ്റ്റ്യൻ ജെ.പനയ്ക്കലിനെ വൈസ് ചെയർമാനാക്കുന്നതിന് ബിജുകൂടി അനുകൂലിച്ചിരുന്നു എന്നുമാണ് സൂചന. ധാരണയുടെ ഭാഗമായി വിമതരായ നാല് കോൺഗ്രസ് കൗൺസിലർമാരെ യു.ഡി.എഫ് പാളയത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനൊപ്പം ഇവർക്കെതിരായ പാർട്ടി നടപടികളും തിരഞ്ഞെടുപ്പ് കമ്മീഷനിലടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഒത്തുതീർപ്പിലേക്കുള്ള സാധ്യതകളും വാഗ്ദാനം ചെയ്തിരുന്നു.
തീരുമാനം വൈകി, സാഹചര്യം മാറി
യു.ഡി.എഫിലെ ഒരു ഘടകകക്ഷിയുടെ അന്തിമ തീരുമാനം വൈകിയതോടെയാണ് സാഹചര്യം മാറിമറിഞ്ഞത്. ഇതിനിടെ നഗര വികസന മുന്നണി കൺവീനർ ബിജു പാലൂപ്പടവിൽ നാടകീയമായി ബിജു മാത്യൂസിനെ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
നഗരവികസന മുന്നണി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷവും ബിജു മാത്യൂസ് 'എനിക്ക് സ്ഥാനം വേണ്ട, ഞാൻ വരുന്നില്ല' എന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ യു.ഡി.എഫ് ഭാഗത്തെ അനിശ്ചിതത്വം നീണ്ടതോടെ ബിജു മാത്യൂസ് ഒടുവിൽ നഗര വികസന മുന്നണിയുടെ തീരുമാനത്തോട് യോജിക്കുകയായിരുന്നു എന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |