കോട്ടയം: എന്തിനും ഏതിനും തീപിടിച്ച വിലയാണ്. നിർമ്മാണ മേഖലയിലും സമാനസ്ഥിതിയാണ്. നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ വീട് നിർമ്മാണമടക്കം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സിമന്റ്, കമ്പി ഉൾപ്പെടെയുള്ളവയ്ക്ക് 20 മുതൽ 25 ശതമാനം വരെ വില വർദ്ധിച്ചപ്പോൾ വയറിംഗ്, സാനിറ്ററി ഉത്പന്നങ്ങളുടെ വിലയിൽ 40 ശതമാനത്തിന്റെ വർദ്ധനയുണ്ടായി. വിലക്കയറ്റത്തിനൊപ്പം കരിങ്കല്ല് ഉൾപ്പെടെയുള്ളവയ്ക്ക് ക്ഷാമം കൂടിയായതോടെ സാധാരണക്കാരുടെ വീട് നിർമ്മാണവും തദ്ദേശ സ്ഥാപനങ്ങളിലെ കരാർ ജോലികളും തടസപ്പെടുന്ന അവസ്ഥയായി.
പോക്കറ്റ് കാലിയാകും, ഉറപ്പ്!
കമ്പിയുടെ വില കിലോയ്ക്ക് 72 രൂപയായി. നിർമ്മാണത്തിന് കൂടുതലായി ഉപയോഗിക്കുന്ന സോളിഡ് കട്ടയ്ക്ക് 40 മുതൽ 44 രൂപ വരെയാണ് വില. ഉപയോഗം കുറവാണെങ്കിലും ചുടുകട്ടയുടെ വിലയിലും വലിയ വർദ്ധനയുണ്ടായി.ചുടുകട്ടയ്ക്ക് ക്ഷാമവും നേരിടുന്നുണ്ട്. വെട്ടുകല്ലിന്റെ വില 44 രൂപയായി. എം.സാന്റ്, പി.സാന്റ് എന്നിവയ്ക്കും വില വർദ്ധിച്ചു. ഒരു ക്യൂബിക് അടി എം.സാന്റിന് 70 മുതൽ 72 രൂപ വരെയാണ് വില. പി.സാന്റിന് 78 മുതൽ 80 രൂപ വരെയായി.
കരിങ്കല്ല് @ 10000
വീടിന് അടിത്തറ പാകേണ്ട കരിങ്കല്ലിന്, 150 അടി വരുന്ന ഒരു ലോഡിന്റെ വില 9000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർന്നു. ഈ തുക നൽകിയാലും 130 അടി മാത്രമാണ് ലഭിക്കുന്നതെന്നും പരാതിയുണ്ട്.
ചുടുകട്ട വില: 14 രൂപ
സിമന്റ്: 360 രൂപ
പിടിവിട്ട് ടൈൽസ്
ടൈൽസിന്റെ ശരാശരി വില ചതുരശ്രയടിക്ക് 40 രൂപയിൽ നിന്ന് 65 രൂപയായി ഉയർന്നു. റൂഫിംഗ് ഷീറ്റ്, ചതുര പൈപ്പ് എന്നിവയുടെ വിലയിലും വർദ്ധനയുണ്ടായി.
നഷ്ടം മൂലം ചെറുകിട കരാറുകാർ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് പിൻവാങ്ങുന്നു
നിർമ്മാണ മേഖല വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ക്വാളിറ്റി കൺട്രോൾ യൂണിറ്റ് സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല.
( കെ.സന്തോഷ് കുമാർ, ലെൻസ് ഫെഡ് സംസ്ഥാന സമിതി അംഗം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |